Showing posts with label നൈജീരിയ. Show all posts
Showing posts with label നൈജീരിയ. Show all posts

Monday, January 16, 2012

സമരത്തിനും അവധി..!

സാധാരണ അവധി ദിനങ്ങളേക്കാൾ കൂടുതൽ പ്രഖ്യാപിത അവധി ദിനങ്ങളുള്ള രാജ്യമാണ് നൈജീരിയ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് ഏതെങ്കിലും പബ്ലിക് അവധി ദിനം ഞായറാഴ്ച ആയിപ്പോയി എന്നിരിക്കട്ടെ, തിങ്കളാഴ്ചയും പറ്റുമെങ്കിൽ ചൊവ്വാഴ്ചയും പ്രഖ്യാപിത അവധി ആയിരിക്കും. ഇനി ഗവണ്മെന്റ് അവധി ദിനം കൂടിയായ ശനിയാഴ്ച ആണ് അവധിയെങ്കിലും തിങ്കളാഴ്ച അവധി ആയിരിക്കും; മിക്കവാറും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആരും പണിക്കുണ്ടാവില്ല. ഇതിനു പ്രാദേശികമെന്നോ ദേശീയമെന്നോ ഉള്ള പക്ഷാഭേദമൊന്നുമില്ല തന്നെ.

കഴിഞ്ഞ തിങ്കളാഴ്ചമുതൽ തുടങ്ങി ശക്തി പ്രാപിച്ചു വന്ന ഇന്ധന വിലകയറ്റ സമരത്തിനും ശനിയും ഞായറും അവധി പ്രഖ്യാപിച്ചു കളഞ്ഞു യൂണിയനും സർക്കാരും ചേർന്ന്. 'Re-Stock' എന്നൊരു പ്രയോഗവും; അതായത് സമരക്കാർക്കും അല്ലാത്തവർക്കും നിത്യജീവിതത്തിനുള്ള സാധന സാമഗ്രികൾ വാങ്ങി 'സ്റ്റോക്ക്' ചെയ്യാണുള്ള ഒരു ഇടവേള. ഇത്ര ജനകീയമായൊരു സമരം മറ്റെവിടെ കാണാനാകും എന്നാണു ചിന്തിക്കുന്നതെങ്കിൽ തെറ്റി; ശനിയും ഞായറും ഒരു പണിയും ചെയ്യാതിരിക്കുന്നത് ഇവിടുത്തുകാരുടെ ശീലമാണ്, അതിനി ഒരു സമരം കൊണ്ടൊന്നും മാറാൻ പോകുന്നില്ല.

പലരും കരുതിയത് പോലെ, രണ്ട് ദിവസത്തെ അവധിയിലൂടെ സമരത്തിന്റെ ആവേശം കുറയുമെന്നാണ്, എവിടെ, ഇന്ന് മുതൽ പൂർവ്വാധികം ശക്തിയോടെ സമരം തുടരുകയാണത്രേ. കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ചർച്ചകളൊക്കെ പരാജയപ്പെട്ടു; പക്ഷേ പ്രസിഡന്റിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ച് മാസ്സ് റാലികളും പൊതുയോഗങ്ങളും മറ്റും ഒഴിവാക്കാൻ തൊഴിലാളി യൂണിയനുകൾ തയ്യാറായിട്ടുണ്ട്. ഇത്തരത്തിലുള്ള പൊതുജന പ്രക്ഷോഭ പരിപാടികൾ തീവ്രവാദികളും മറ്റും 'ഹൈ ജാക്ക് ' ചെയ്തേക്കാമെന്ന മുന്നറിയിപ്പ് യൂണിയനുകൾ സ്വീകരിക്കുകയാണുണ്ടായത്; ഇത് തീർച്ചയായും പ്രശംസനീയമായൊരു തീരുമാനം തന്നെയാണ്. അതു പോലെ തന്നെ പൂർണ്ണമായ 'ഓയിൽ ഷട്ട് ഡൗൺ' ൽ നിന്നും ആ മേഖലയിലെ തൊഴിലാളികളും താത്കാലികമായി പിന്മാറിയിരിക്കുകയാണ്.

രണ്ട് ദിനം സമരം നിറുത്തിവച്ചതിലൂടെ ആശ്വാസമായത് രാജ്യത്തിന്റെ പലഭാഗങ്ങളിൽ കുടുങ്ങി പോയ യാത്രക്കാർക്കാണ്; വിദേശികളും സ്വദേശികളുമുൾപ്പെടെ നിരവധിപേർ സ്വന്ത സ്ഥലങ്ങളിലേക്ക് എത്തിപെടാനായി. വിമാനത്താവളങ്ങളും മറ്റും സാധാരണ നിലയിൽ ( യാത്രക്കാരുടെ തിരക്ക് ഉണ്ടായെങ്കിലും) പ്രവർത്തിച്ചത് അനേകം പേർക്ക് ആശ്വാസമായി.

ഇന്ന് വീണ്ട് 'ക്ലോസ്ഡ് ഡോർ' ചർച്ചകൾ നടക്കുകയാണ്; മിക്കവാറും ഇന്ന് തന്നെ സമരത്തിനു തിരശീല വീഴുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്; എല്ലാഭാഗത്ത് നിന്നും ഗവണ്മെന്റിനു മേൽ സമ്മർദ്ദം ഉണ്ടാകുന്നതും യൂണിയനുകൾ കടുംപിടുത്തങ്ങൾ ഒഴിവാക്കി സമരത്തെ ജനകീയമാക്കാൻ ശ്രമിക്കുന്നതും മറ്റും അതിനുള്ള തെളിവായിട്ടാണ് അവലോകനം ചെയ്യപെടുന്നത്.

Wednesday, January 11, 2012

തൊഴിലാളി സമരവും മറ്റ്‌ ചിലതും..!

ന്ധന വില കയറ്റത്തിനെതിരെയുള്ള തൊഴിലാളി സമരം ഒരു വശത്ത്‌ ശക്തിപ്രാപിക്കുന്നു, മറുവശത്ത്‌ ബോക്കോ ഹറമെന്ന തീവ്രവാദ സംഘടന സ്ഫോടന പരമ്പരകളിലൂടെയും വെടിവെയ്പ്പിലൂടെയും നിരവധി സാധാ മനുഷ്യരെ കൊന്നൊടുക്കുന്നു..2012 പ്രസിഡന്റ്‌ ഗുഡ്ലക്ക്‌ ജോനഥന്‌ 'ബാഡ്‌ ലക്ക്‌' ആയേക്കുമോ എന്നാണ്‌ നൈജീരിയൻ ജനത ഇപ്പോൾ ഉറ്റുനോക്കുന്നത്‌.

മിക്കപ്രദേശങ്ങളിലേയും ഗവൺമന്റ്‌ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും കഴിഞ്ഞ നാലു ദിവസമായി അടഞ്ഞ്‌ കിടക്കുകയാണ്‌. സ്വകാര്യ സ്ഥാപനങ്ങൾ നാമമാത്രമായി പ്രവർത്തിക്കുന്നുണ്ട്‌. എയർപ്പോർട്ടുകൾ അന്താരാഷ്ട്ര സർവ്വീസുകൾക്കായി ഭാഗികമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും വിമാനങ്ങൾ പലതും റദ്ദാക്കിയിരിക്കുകയാണ്‌; പ്രത്യേകിച്ച്‌ യൂറോപ്യൻ സെക്റ്റർ. ഖത്തർ,എമിറേറ്റ്സ്‌ എയർലൈനുകൾ ഒന്നിടവിട്ട ദിവസങ്ങളില്‍ സർവ്വീസ്‌ നടത്തുന്നുണ്ടെങ്കിലും മിക്കവരും ആഭ്യന്തര സർവ്വീസുകൾ ഇല്ലാത്തതിനാൽ മറ്റിടങ്ങളിലേക്ക് പോകാനാവാതെ ലാഗോസിൽ (പഴയ തലസ്ഥാനം, ഇപ്പോഴത്തെ വാണിജ്യ കേന്ദ്രം - സമരം കൊടുമ്പിരി കൊള്ളുന്നതും ഇവിടെയാണ്‌) കുടുങ്ങിപോയിരിക്കുന്നു.

വമ്പിച്ച റാലികളും, സമ്മേളനങ്ങളുമായി ജന സമുദ്രമാകുകയാണ്‌ ലാഗോസ്‌ തെരുവുകൾ എന്നാണ്‌ അറിയുന്നത്‌; അക്രമങ്ങളിലും പോലീസ്‌ ഇടപെടലിലും മരണപെട്ടവർ 10 ല്‍ താഴെയെ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളുവെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ഇത്‌ വർദ്ധിക്കാനാണിട. ടയറുകൾ കത്തിച്ചും മറ്റും മാർഗ്ഗതടസ്സമുണ്ടാക്കുന്ന ജനകൂട്ടത്തെ പിരിച്ച്‌ വിടാന്‍ പലയിടത്തും പോലീസ്‌ വെടിവെയ്പ്പ്‌ നടത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്‌. പ്രസിഡന്റ് ജോനഥനെ അനുകൂലിക്കുന്ന പി.ഡി.പി. ഭരണ സംസ്ഥാനങ്ങളിലേക്ക് കൂടി സമരം വരും ദിനങ്ങളിൽ വ്യാപിക്കാനാണിട.

ഞങ്ങൾ പ്രവർത്തിക്കുന്ന ഒന്നേ പോർട്ട്‌ (ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓയിൽ ആൻഡ്‌ ഗ്യാസ്‌ ഫ്രീസോൺ പോർട്ട്‌ ആണിത്‌) തുറന്ന് പ്രവർത്തിക്കുന്നുവെന്ന് അവകാശപെടുന്നുവെങ്കിലും സ്വദേശികളായ തൊഴിലാളികൾ തീരെയില്ലന്ന് വേണം പറയാൻ. റിഗ്ഗുകളിലേക്കും മറ്റും സർവ്വീസ്‌ നടത്തുന്ന (ആഹാര സാധനങ്ങളും മറ്റും) ചെറു കപ്പലുകൾ ഒഴിച്ചാൽ മറ്റൊരു സർവ്വീസും ഇവിടെ നടക്കുന്നില്ല. എമർജൻസി വിഭാഗങ്ങൾ പ്രവർത്തിപ്പിക്കുവാൻ തൊഴിലാളി യൂണിയനുകൾ സമ്മതിച്ചിരിക്കുന്നത്‌ തന്നെ വലിയ കാര്യമാണ്‌. ഓയിൽ മേഖല കൂടി ഇന്നുമുതൽ സമരത്തിന്റെ പരിധിയിൽ കൊണ്ടുവരുമെന്നാണ്‌ അറിയുന്നത്‌. എണ്ണയുത്പാദന മേഖലയിലെ പ്രധാന തൊഴിലാളി സംഘടനയായ PENGASSAN (PETROLEUM and Natural Gas Senior Staff Association of Nigeria) പൂർണ്ണ സ്തംഭനം സൂചിപ്പിക്കുന്ന 'റെഡ് അലർട്ട്' പുറപ്പെടുവിച്ചു കഴിഞ്ഞു.

ഇതിനിടെ ബോക്കോ ഹറം ഇന്ന്‍ ഒരു ബാറിൽ നടത്തിയ വെടിവെയ്പ്പിൽ എട്ട്‌ പേർ കൊല്ലപെട്ടിട്ടുണ്ട്‌. ക്രിസ്തുമസ്‌ ദിനത്തിൽ അബുജ (തലസ്ഥാന നഗരി) യ്ക്കടുത്ത്‌ ഒരു ക്രിസ്ത്യൻ ആരാധനാലയത്തിൽ 40 ലധികം പേരെ സ്ഫോടനത്തിൽ കൊന്നൊടുക്കിയതിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്നും മുസ്ലിം സമുദായക്കാരും തിരിച്ചും സ്ഥലം വിട്ടുപോകുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ബോക്കോ ഹറമിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച പ്രസിഡന്റെ ജോനഥന്റെ ജനസമ്മിതി പക്ഷേ ഇപ്പോഴത്തെ തൊഴിലാളി സമരത്തിൽ ഒലിച്ചുപോകുന്നതായാണ്‌ രാഷ്ട്രീയ വിലയിരുത്തലുകൾ സൂചിപ്പിക്കുന്നത്‌. 60 കളിൽ ഇത്തരത്തിലുള്ള വർഗ്ഗീയ ചേരിതിരിവും ചെറു സമരങ്ങളുമാണ് ലക്ഷകണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ആഭ്യന്തര യുദ്ധത്തിലേക്കും രാഷ്ട്രീയ അനിശ്ചിതത്തിലേക്കും നൈജീരിയയെ തള്ളിവിട്ടതെന്ന ചരിത്രം പലരും ചൂണ്ടികാണിക്കുന്നു. ക്രിസ്ത്യൻ മുസ്ലിം ചേരിതിരിവിലേക്ക്‌ രാഷ്ട്രത്തെ വീണ്ടും കൊണ്ടെത്തിച്ചേക്കാവുന്ന തീവ്രവാദത്തെ അടിച്ചമര്‍ത്താനും രാജ്യത്തെ സാമ്പത്തിക രാഷ്ട്രീയ അനിശ്ചിതത്തിലെക്ക് തള്ളിവിടാനിടയുള്ള ഈ സമരത്തെ കൈവിട്ട്‌ പോകും മുൻപ്‌ തടയാനും ഇന്ധന വിലവർദ്ധനയ്കിടയായ സബ്സിഡി എടുത്തുകളയൽ തീരുമാനം പുനപരിശോധിക്കാനും ഇന്നലെ ചേർന്ന സെനറ്റ്‌ പ്രസിഡന്റിനെ ഉപദേശിച്ചു കഴിഞ്ഞു.

Monday, January 09, 2012

നൈജീരിയ തൊഴിലാളി പ്രക്ഷോഭത്തിലേക്ക്..!

ശക്തമായ തൊഴിലാളി സമരത്തിന്റെ തുടക്കം കുറിച്ചിരിക്കുകയാണിന്ന് നൈജീരിയ ഒട്ടാകെ. ഇന്ധന വിലയിൽ നൽകിയിരുന്ന ഗവണ്മെന്റ് സബ്സിഡി പിൻവലിക്കലിനെ തുടർന്നുണ്ടായ ഭീമമായ വിലവർദ്ധനയാണ് പ്രധാനമായും ഇത്തരമൊരു സമരപരിപാടിക്ക് തുടക്കം കുറിക്കാൻ എൻ.എൽ.സി (NLC - Nigerian Labour Congress) , റ്റി. യു. സി (TUC - Trade Union Congress) തുടങ്ങിയ തൊഴിലാളി സംഘടനകളെ പ്രേരിപ്പിച്ചിരിക്കുന്നത്. ഡീസൽ വില 65 നൈറയിൽ (Naira - Nigerian Currency )നിന്ന് കുത്തനെ 141 ലേക്കു (ചില പ്രദേശങ്ങളിൽ 200 നു മുകളിലേക്കും) വർദ്ധിച്ചിരിക്കുന്നത് കുറച്ചൊന്നുമല്ല ഇവിടുത്തെ നിത്യജീവിതത്തെ ബാധിക്കാൻ പോകുന്നത്; പ്രത്യേകിച്ച് താഴ്ന്ന വരുമാനക്കാരായ സാധാരണ ജോലിക്കാർക്കിടയിൽ.

നിരവധി ചർച്ചകൾക്ക് ഗവണ്മെന്റ് കളമൊരുക്കിയെങ്കിലും ഇന്ന് തുടക്കം കുറിച്ചിരിക്കുന്ന സമരപരിപാടികളെ തടയാൻ കഴിഞ്ഞിട്ടില്ല. ലോക പെട്രോളിയം കയറ്റുമതിയിൽ ഏഴാം സ്ഥാനത്തുള്ള നൈജീരിയ പക്ഷേ താഴേ തട്ടിലുള്ള സാധാരണക്കാർക്ക് എന്ത് നൽകുന്നു എന്ന് പുറം ലോകത്തെ അറിയിക്കാനുള്ള പുറപ്പാട് കൂടിയായാണ് ഈ സമരത്തെ ഇപ്പോൾ കാണുന്നത്. പ്രധാനയിടങ്ങളിലെല്ലാം പ്രതിഷേധ പരിപാടികളും കൂറ്റൻ ജാഥകളും സംഘടിപ്പിച്ച് കൊണ്ടാണ് ആദ്യം ദിനം തുടങ്ങിയിരിക്കുന്നത് തന്നെ; പലയിടത്തും അക്രമ സംഭവങ്ങളുണ്ടായതായും ടി.വി റിപ്പോർട്ടുകൾ വന്നു കൊണ്ടിരിക്കുന്നു.
മിക്ക വിമാനത്താവളങ്ങളും അടച്ചുകഴിഞ്ഞു; പല ഇന്റർനാഷണൽ വിമാനകമ്പനികളും ഇന്നലെ തന്നെ യാത്ര ക്യാൻസൽ ചെയ്ത് തുടങ്ങിയിരുന്നു. പ്രാദേശിക റോഡുകളൊക്കെ ഒഴിഞ്ഞ് കിടക്കുകയാണ് ; ചരക്ക് ഗതാഗതവും സ്തംഭിച്ചിരിക്കുന്നു. വാഹനങ്ങൾ ഓടുന്നതിനെ സമരക്കാർ തടയുന്നില്ലെങ്കിലും മിക്കവരും വീടുകളിൽ തന്നെ കഴിഞ്ഞ് കൂടുന്നതായാണ് അറിയുന്നത്.

ഇന്ന് മിക്ക വിദേശ കമ്പനികളും ജീവനക്കാർക്ക് അവധി നൽകിയിരിക്കുകയാണ്; അടിയന്തിര വിഭാഗങ്ങൾ ഒഴികെ മറ്റൊന്നും ഞങ്ങളുടെ കമ്പനിയും പ്രവർത്തിപ്പിക്കുന്നില്ല. എല്ലാ വിദേശ ജീവനക്കാർക്കും ഇനി ഒരു അറിയിപ്പുണ്ടാകും വരെ ക്യാമ്പ് വിട്ട് പോകാൻ അനുവാദമില്ല. സെക്യൂരിറ്റി പ്രശ്നങ്ങൾ കാരണം ഇന്ന് ജോലിക്ക് ഹാജരായ സ്വദേശികളായ ജീവനക്കാരെയും തിരികെ വീടുകളിലേക്ക് മടക്കി അയച്ചു കഴിഞ്ഞു.

Thursday, May 06, 2010

നൈജീരിയ പ്രസിഡന്റിന്റെ മരണവും രാഷ്ട്രീയവും


ആറുമാസത്തിലേറെ നീണ്ടു നിന്ന അഭ്യൂഹങ്ങൾക്കും രാഷ്ട്രീയ നാടകങ്ങൾക്കും വിരാമമിട്ടുകൊണ്ട്‌ പ്രസിഡന്റ്‌ ഉമാറു മൂസ യാർ അദുവ യുടെ നിര്യാണവാർത്ത നൈജീരിയൻ നാഷണൽ ടി.വി അതോറിറ്റി ഔദ്യോഗികമായി ഇന്നലെ അറിയിച്ചു. ബുധനാഴ്ച രാത്രി 9നും 10നുമിടയിൽ മരണം സംഭവിച്ചതായിട്ടാണ്‌ പ്രത്യേക വാർത്താ ബുള്ളറ്റിനിലൂടെ അറിയിച്ചത്‌. 58 വയസ്സായിരുന്നു, സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പ്രാദേശികസമയം 2 മണിക്ക്‌ ജന്മദേശമായ കറ്റ്‌സിന യില്‍ , രാജ്യത്ത് ഏഴ്‌ ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിചിട്ടുണ്ട്‌.


2007 ൽ നടന്ന രാഷ്ട്രീയ പ്രാധാന്യമേറിയ പൊതു തെരഞ്ഞെടുപ്പിലൂടെ
യാണു വടക്കൻ പ്രവിശ്യയായ 'കറ്റ്സിന' യിൽ നിന്നുള്ള ഉമാറു യാർ അദുവ അധികാരമേൽക്കുന്നത്‌. സ്വതന്ത്ര നൈജീരിയയുടെ ചരിത്രത്തിലാദ്യമായി നടന്ന ജനാധിപത്യ രീതിയിലുള്ള ഒരു അധികാരകൈമാറ്റം കൂടിയായിരുന്നു ഇത്‌.

അന്നത്തെ പ്രസിഡന്റ് ഒബസാഞ്ചോ യുടെ അനുഗ്രാശിസ്സുകളോടെ അധികാരമേറ്റെങ്കിലും കറ്റ്സിനാ സ്റ്റേറ്റിന്റെ മുൻ ഗവർണ്ണറും രസതന്ത്ര അധ്യാപകനുമൊക്കെയായിരുന്ന യാർ അദുവയുടെ ആദ്യകാല ഭരണം മെല്ലെ പോക്ക്‌ ശൈലിയിൽ ആണെന്ന് വിമർശനമേറ്റുവാങ്ങി; 'ബാബാ ഗോ സ്ലോ ' എന്നൊരു അപരനാമവും ഈ കാലയളവിൽ അദ്ദേഹം സമ്പാദിച്ചിരുന്നു. (ഇവിടെ വലിയ ട്രാഫിക്ക്‌ കുരുക്കിനു പറയുന്ന വിശേഷണമാണു 'ഗോ സ്ലോ' ) പക്ഷേ പതുക്കെ പതുക്കെ ചുവടുറപ്പിച്ച ശേഷം വളരെയധികം ഭരണ- നയതന്ത്ര ഇടപാടുകളിൽ തിളങ്ങുകയും ചെയ്തു. അതിൽ പ്രധാനം നൈജീരിയയുടെ പ്രധാന വരുമാന സ്രോതസും എണ്ണപ്രകൃതിവാതക മേഖലയുമായ നൈജർ ഡെൽറ്റയിലെ പ്രാദേശികവാദവും, തീവ്രവാദവും അതിന്റെ ഉപ ഉല്പ്പന്നമായി പെട്രോളിയം അനുബന്ധ മേഖലകളില്‍ ജോലിചെയ്യുന്ന വിദേശികളെ തട്ടികൊണ്ട്‌ പോകല്‍ ‍, കൊള്ള, ലഹള തുടങ്ങിയവയൊക്കെ ചർച്ചകളിലൂടെയും മറ്റും ഒതുക്കി നിർത്തിയതാണ്‌. പഴയത് പോലെയല്ലെങ്കിലും താരതമ്യേന ശാന്തമാണ്‌ നൈജര്‍ ഡെല്‍റ്റയിപ്പോള്‍ . ബാങ്കിംഗ്‌, നിർമ്മാണ മേഖല, സ്റ്റോക്ക് മാര്‍ക്കറ്റ് , വിതരണ ശൃംഖലകളിലൊക്കെ യാര്‍ അദുവ ഭരണം സുദൃഢമായ നയരൂപീകരണം വഴി വ്യക്തമായ സ്വാധീനം ഉണ്ടാക്കി.

മിത ഭാഷിയെങ്കിലും നയതന്ത്ര ബന്ധങ്ങളിൽ നല്ല സ്വാധീനം ചെലുത്തിയിയിരുന്നു യാർ അദുവ. ഇന്ത്യയുമായി നല്ല സുഹൃദ്ബന്ധം പുലർത്തിയിരുന്നതിന്റെ തെളിവാണു പ്രധാനമന്ത്രി മൻമോഹൻ സിങ്ങ് 2007 ഒക്ടോബറില്‍ നടത്തിയ നൈജീരിയ സന്ദർശനം; ഇത് വളരയധികം വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.തെരഞ്ഞെടുപ്പ്‌ കാലത്തെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്ന സ്വന്തം സ്വത്തു വിവര പട്ടിക പരസ്യമാക്കിയതിലൂടെ രാഷ്ട്രീയ അഴിമതിക്കാർക്കും, സഹപ്രവർത്തകർക്കും മുന്നറിയിപ്പ്‌ കൊടുത്തത്താണ്‌ മറ്റൊരു സംഭവം.

പക്ഷേ 2009 നവംബറിൽ ഹൃദയത്തിനും വൃക്കകൾക്കും കടുത്ത രോഗം ബാധിച്ച്‌ വിദഗ്ദ ചികിത്സാര്‍ത്ഥം സൗദി അറേബ്യയിലേക്ക്‌ പോയതുമായ്‌ ബന്ധപ്പെട്ട സംഭവവികാസങ്ങൾ യാർ അദുവയുടെ സുതാര്യ പ്രതിഛായക്ക്‌ മങ്ങലേല്‍‌പ്പിച്ചു. സൗദിയിൽ വെച്ച്‌ മരണം സംഭവിച്ചു എന്നും വിവരം പുറത്തറിയിക്കാതെ സ്വകാര്യലാഭങ്ങൾക്കായ്‌ കുടുബാംഗങ്ങൾ മറച്ചു വെച്ചിരിക്കുകയാണെന്നുമുള്ള വാർത്തകൾ നിരവധി തവണ പ്രചരിച്ചു. സൗദിയിലെ ആശുപത്രി അധികാരികള്‍ നിരവധി തവണ യാര്‍ അദുവയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പത്രകുറിപ്പുകള്‍ ഇറക്കിയത് വാര്‍ത്തയായിരുന്നു.

2010 ജനുവരി അവസാനത്തോടെ മടങ്ങിയെത്തിയെന്ന് വാർത്ത വന്നുവെങ്കിലും ആരെയും കാണുവാൻ അനുവദിച്ചിരുന്നില്ല, ഭരണാധികാരങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയും ചെയ്തു. മറ്റൊരു പട്ടാള വാഴ്ചയിലേക്ക്‌ രാജ്യം നീങ്ങുകയാണെന്ന് വരെ തോന്നിച്ചിരുന്ന ഈ രാഷ്ട്രീയ ഭരണ ശൂന്യതയിലാണ്‌ വൈസ്‌ പ്രസിഡന്റ്‌ ഗുഡ്‌ ലക്ക്‌ ജോനഥൻ സ്വയം അധികാരമേൽക്കുന്നതിലേക്ക്‌ നീക്കം നടത്തിയത്‌. പ്രസിഡന്റിന്റെ പത്നി തുവാരി യാർ അദുവ ഈ നീക്കത്തെ എതിർക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 9നു സെനറ്റ്‌ യോഗത്തിന്റെ കൂടി അംഗീകാരത്തോടെ താത്കാലിക പ്രസിഡന്റായി ജോനഥൻ സ്ഥാനമേറ്റു. ആദ്യ പടിയായ്‌ നിലവിലുണ്ടായിരുന്ന ക്യാബിനറ്റ്‌ പിരിച്ചു വിട്ടത്‌ വാർത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു.
യാർ അദുവ യുടെ മരണം ഔദ്യോഗികമായി സ്ഥിതീകരിച്ചതോടെ ഇന്ന് രാവിലെ നടന്ന ലളിതമായ ചടങ്ങിൽ ഗുഡ്‌ ലക്ക്‌ ജോനഥൻ സമ്പൂർണ്ണ പ്രസിഡന്റായ്‌ സ്ഥാനാരോഹണം നടത്തി.
ഇതോടെ നിരവധി നാളുകളായുള്ള രാഷ്ട്രീയ ശൂന്യതയ്ക്ക്‌ അവസാനമായി എങ്കിലും തെക്കൻ (മുസ്ലിം)- വടക്കൻ (കൃസ്ത്യൻ) രാഷ്ട്രീയ അധികാര വടംവലിയിൽ നിർണ്ണായകമായ പലതും സംഭവിക്കാനിരിക്കുന്നതേയുള്ളൂ എന്നാണു രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്‌. ഇപ്പോള്‍ തന്നെ തെക്കന്‍ മേഖലയായ 'ജോസ്' പ്രദേശത്ത് പ്രാദേശികവാദവും മതമൗലികവാദവും കടുത്ത് വരികയാണ്‌. കഴിഞ്ഞമാസം ആദ്യത്തില്‍ നിരവധി ആളുകള്‍ ലഹളയില്‍ കൊല്ലപെട്ടിരുന്നു. ഇപ്പോഴത്തെ പ്രസിഡന്റ് പദവി തെക്കന്‍ പ്രവിശ്യയിലെ മുസ്ലിം വംശജര്‍ക്ക് അവകാശപെട്ടതാണെന്നും വടക്കന്‍ മേഖലയിലെ കൃസ്ത്യന്‍ വംശജനായ ജോനഥന്‍ വൈസ് പ്രസിഡന്റായി തുടര്‍ന്നാല്‍ മതിയെന്നൊക്കെയുള്ള വാദങ്ങള്‍ ഉയര്‍ന്നിരുന്നു. 2011ല്‍ അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരികെയാണെന്നും, അതുവരെ നൈജീരിയയെ സുരക്ഷിതമായി നയിക്കുകയാണു തന്റെ ലക്ഷ്യമെന്നും ഗുഡ്ലക്ക് ജോനഥന്‍ സ്ഥാനാരോഹണവേളയില്‍ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.

Wednesday, September 05, 2007

നൈജീരിയ - തൊഴില്‍ മേഖലയും തട്ടിപ്പുകളും.

കുറച്ചു നാളുകള്‍ക്ക്‌ മുന്‍പ്‌ ബ്ലോഗിലെ ചില സുഹൃത്തുക്കള്‍ സമാനമായ കുറച്ചു മെയിലുകള്‍ അയക്കുകയുണ്ടായി.വിഷയം സുഹൃത്തുക്കളുടെയോ, ബന്ധുക്കളുടേയോ നൈജീരിയയിലേക്കുള്ള ജോബ്‌ റിക്രൂട്ട്‌മെന്റിനെ സംബന്ധിച്ചുള്ള സംശയകരമായ ഇ-മെയില്‍ സന്ദേശങ്ങളെ കുറിച്ചുള്ളതാണ്‌. ഒപ്പം ഏതാണ്ട്‌ ഇതേ വിഷയത്തില്‍ നാട്ടിലെ നിരവധി സുഹൃത്തുക്കളും അന്വേഷിച്ചിരുന്നു. വളരെയധികം പേര്‍ കബളിപ്പിക്കപ്പെടാനിടയുള്ള ഒരു വിഷയമായതിനാല്‍ തന്നെ ബ്ലോഗില്‍ താല്‍ക്കാലികമായി സജീവമല്ലായെങ്കിലും ഒരു കുറിപ്പ്‌ ആകാമെന്ന് കരുതുന്നു.

ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ പറുദീസയായ നൈജീരിയയിലെ പുതിയ ഇനം തട്ടിപ്പുകളിലൊന്നാണീ ഇ-മെയില്‍ റിക്രൂട്ട്‌മന്റ്‌ എജന്‍സികള്‍ എന്നറിയുക. മോണ്‍സ്റ്റര്‍.കോം പോലുള്ള ജോബ്‌ സൈറ്റുകളില്‍ രെജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നുമൊക്കെയാണ്‌, റിക്രൂട്ട്‌മന്റ്‌ നടത്തേണ്ടവരുടെ ഇ-മെയില്‍ ഐ.ഡി.കള്‍ ഇവര്‍ കരസ്ഥമാക്കുന്നത്‌ എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. പിന്നെ, മാതൃകയായി വിശകലനം ചെയ്ത മിക്ക ഉദ്യോഗാര്‍ത്ഥികളുടെയും മെയില്‍ ഐ.ഡി. റെഡിഫ്‌ ഡോട്ട്‌ കോം ആണന്നത്‌ ഒരു പക്ഷേ യാദൃശ്ചികമായിരിക്കാം.

നിങ്ങളുടെ പ്രൊഫഷനു ഏറക്കുറെ അനുയോജ്യമായ തരത്തിലുള്ള ഒരു ജോലിക്ക്‌ നൈജീരിയയില്‍ പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ മള്‍ട്ടിനാഷണല്‍ കമ്പനികളിലേതിലെങ്കിലും നിങ്ങളെ തിരഞ്ഞെടുത്തുവെന്ന് അറിയിക്കുന്ന ഇ-മെയില്‍ സന്ദേശത്തോടെയാണ്‌ തുടക്കം. ആദ്യമെയിലുകളില്‍ മിക്കവാറും ഏതെങ്കിലും ജോബ്‌ സൈറ്റുകളുടെ റെഫറന്‍സ്‌ കൊടുത്തിട്ടുണ്ടാകും. ചിലപ്പോള്‍ ഒരു വിശ്വാസ്യതയ്ക്കായി നിങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി ചോദിക്കുവാനും ഇടയുണ്ട്‌.പിന്നെ എന്തായാലും രണ്ട്‌ മൂന്ന് ദിവസം കഴിഞ്ഞേ പ്രതികരണം ഉണ്ടാകുകയുള്ളൂ..കമ്പനിയുമായി ഇടപാടുനടത്തി നിങ്ങളുടെ ജോലി ഉറപ്പാക്കാനുള്ള കുറഞ്ഞ സമയമെങ്കിലും വേണ്ടേ..!!. നിങ്ങള്‍ ആ കടമ്പ കടന്നു എന്നറിയിക്കുന്ന മെയില്‍ തൊട്ടുപുറകെ എത്തും. മിക്കവാറും അതിന്റെ ഒപ്പമോ അല്ലെങ്കില്‍ പ്രത്യേകമായോ, ഏതു കമ്പനിയിലേക്കാണോ നിങ്ങളെ തിരഞ്ഞെടുത്തത്‌, അവരുടെ തന്നെ ലെറ്റര്‍ ഹെഡില്‍ (ചിത്രം നോക്കുക) ജോലിയിലേക്ക്‌ നിങ്ങളെ ക്ഷണിച്ച്‌ കൊണ്ടുള്ള ഒരു കത്തും ,പിന്നെ ജോബ്‌ കോണ്ട്രാക്റ്റ്‌ ഒപ്പ്‌ വെയ്ക്കുന്നതിലേക്ക്‌ ഒരു റിക്രൂട്ടിംഗ്‌ ഏജന്‍സിയെ ചുമതലപ്പെടുത്തികൊണ്ടുമൊക്കെയുള്ള കത്തിന്റെ കോപ്പി,തുടങ്ങിയവ ചിലപ്പോള്‍ എം.എസ്‌. വേര്‍ഡില്‍ റ്റൈപ്പ്‌ ചെയ്തോ, അല്ലെങ്കില്‍ കുറച്ച്‌ കൂടി 'ഉറപ്പ്‌' തോന്നിപ്പിക്കുവാന്‍ പ്രിന്റ്‌ എടുത്തതിന്റെ സ്കാന്‍ കോപ്പിയോ ആകും അയച്ചുകിട്ടുക. മിക്കവാറും ഇതില്‍ കണ്ടാല്‍ മോഹിപ്പിക്കുന്ന തരത്തിലുള്ള ഒരു 'സാലറിയും' അവര്‍ പറഞ്ഞിട്ടുണ്ടാകും..ഇത്‌ ഏകദേശം പ്രതിമാസം 20000 ഡോളര്‍ മുതല്‍ 30000 ഡോളര്‍ വരെ ആകാം..ചില ഭാഗ്യവാന്മാര്‍ക്ക്‌ 35000-40000 ഡോളറിനു മുകളിലും..!! ഇത്‌ ഇവിടുത്തെ എല്ലാവിധ ചിലവുകള്‍ക്കും ശേഷം, ടാക്സ്‌ ഫ്രീ ആയിട്ട്‌ തന്നെ നാട്ടിലെ ബാങ്കിലെ അക്കൗണ്ടില്‍ ഇട്ട്‌ തരും എന്നൊക്കെ പറയും. പിന്നെയും ചിലപ്പോള്‍ ഒന്ന് രണ്ട്‌ ദിവസം..വിസ, എമിഗ്രേഷന്‍ ഒക്കെ ശരിയാക്കണ്ടേ..!!




ഇതിനിടയില്‍ നിങ്ങള്‍ അയക്കുന്ന ഓരോ സംശയദുരീകരണ അന്വേഷണ മെയിലുകള്‍ക്കും അവര്‍ മറുപടിയും തരും, ഒപ്പം നിങ്ങളുടെ വിശ്വാസം പിടിച്ചുപറ്റും വിധത്തിലുള്ള പുതിയ പുതിയ ഓഫറുകളും അയച്ചുകൊണ്ടിരിക്കും. കഴിഞ്ഞ മാസത്തില്‍ എന്റെ കമ്പനിയില്‍ എത്തിയ സുഹൃത്തിനും(ഇദ്ദേഹം ദുബയില്‍ നിന്നും കമ്പനിയുടെ നേരിട്ടുള്ള റിക്രൂട്ട്‌മന്റ്‌ വഴി എത്തിയതാണ്‌)ഇതേ അനുഭവം ഉണ്ട്‌..ഇദ്ദേഹത്തിനു കിട്ടിയ മെയിലുകളില്‍, ഇവിടെ കൊടുക്കാന്‍ പോകുന്ന 'ലാപ്‌ ടോപ്പിന്റെ' സ്പെസിഫിക്കേഷന്‍ , മൊബെയില്‍ ഫോണ്‍ കണക്ഷന്റെ വിശദാംശങ്ങള്‍ തുടങ്ങിയവ വരെ അയച്ചുകൊടുത്തിരുന്നുവത്രേ..

ഇവിടുത്തെ താമസസൗകര്യത്തിന്റെ വിവരണം, ഓഫീസ്‌ സൗകര്യങ്ങള്‍, ഉദ്യോഗാര്‍ത്ഥിയ്ക്കും ഫാമിലിയ്ക്കും കിട്ടുന്ന മറ്റ്‌ സൗകര്യങ്ങള്‍,അവധി ദിനങ്ങളുടെയും, ഇന്‍ഷുറന്‍സിന്റെയും മറ്റും വിശദാംശങ്ങള്‍ തുടങ്ങിയവയെല്ലാം പടിപടിയായോ, ഒരുമിച്ചോ നിങ്ങളെ അറിയിച്ചുകൊണ്ടിരിക്കും.

നിങ്ങളുടെ വിശ്വാസം ഏതാണ്ട്‌ ആര്‍ജ്ജിച്ച്‌ കഴിയുമ്പോളാകും ( അല്ലെങ്കില്‍ ഇര എതാണ്ട്‌ ചൂണ്ടയില്‍ കൊത്തിയെന്ന് അവര്‍ക്ക്‌ തോന്നുമ്പോള്‍..) ഇവിടുത്തെ എന്തെങ്കിലും ഒരു തടസ്സ കാരണം (അത്‌ മിക്കവാറും സത്യവും ആയിരിക്കും- ഒരു ബ്ലോഗ്‌ സുഹൃത്തിന്റെ മെയില്‍ വരുമ്പോള്‍ ഇവിടെ പ്രസിഡെന്‍ഷ്യല്‍ ഇലക്ഷന്റെ തിരക്കായിരുന്നു..അതു തന്നെ ആണെന്ന് തോന്നുന്നു അന്ന് കാരണമായി പറഞ്ഞിരുന്നത്‌..! )വിസ പ്രോസസിംഗിനും ഇമിഗ്രേഷനും ഒക്കെ അപ്രതീക്ഷിതമായി ഉണ്ടായി എന്ന് പറഞ്ഞ്‌ കൊണ്ടുള്ള മെയില്‍ അയക്കുകയാണീ തട്ടിപ്പിന്റെ അടുത്തപടി. അതിനോടൊപ്പം തന്നെയോ, അല്ലെങ്കില്‍ പ്രത്യേകമായോ, ഈ തടസ്സം മാറ്റാന്‍ കുറച്ച്‌ ചിലവുണ്ടന്നും, അതിലേക്കായി തല്‍ക്കാലം ചില്ലറ ഡോളര്‍' അയക്കണമെന്നും കാണിക്കുന്ന മെയില്‍ ലഭിക്കും. ഇത്‌ മിക്കവാറും 1000 മുതല്‍ 3000 ഡോളര്‍ വരെ ആകാം. അതിനപ്പുറം പോകാറില്ലന്നണു മനസ്സിലാക്കുവാന്‍ കഴിഞ്ഞത്‌. ഈ തുക തല്‍ക്കാലം ഉദ്യോഗാര്‍ത്ഥി കൊടുക്കുകയും പിന്നീട്‌ ജോലിക്ക്‌ എടുക്കുന്ന സ്ഥാപനം റീഫണ്ട്‌ ചെയ്യുമെന്നും അതാത്‌ 'കമ്പനി ലെറ്റര്‍ ഹെഡില്‍' അവരുടെ ഹ്യൂമന്‍ റിസോര്‍സ്‌ മാനേജര്‍മാരെ കൊണ്ട്‌ എഴുതി ഒപ്പിട്ട്‌ വാങ്ങി നിങ്ങള്‍ക്ക്‌ അയച്ചു തന്നാല്‍ പിന്നെ എങ്ങിനെ വിശ്വസിക്കാതിരിക്കും..! (ചില ഏജന്‍സികള്‍ ഇതെല്ലാം കൂടി ഒന്നോ രണ്ടോ മെയിലുകളില്‍ ഒതുക്കുമ്പോള്‍ മറ്റു ചിലരാകട്ടെ, ഇതൊരു വലിയ പ്രോസസ്സ്‌ ആയി ചിത്രീകരിച്ച്‌ വിശ്വാസം പിടിച്ച്‌ പറ്റും..!)

20000- 30000 യു എസ്‌ ഡോളര്‍ ഒക്കെ പ്രതിമാസ ശമ്പള സാധ്യതയുള്ള ഒരു 'മള്‍ട്ടിനാഷണല്‍ കമ്പനി ജോലിക്ക്‌ ഈ 1000-3000 ഡോളര്‍ ചിലവ്‌ 9അതും റീഫണ്ട്‌ ചെയ്യപ്പെടുന്നത്‌..!!) വലിയ ഒരു സംഭവമാണോ എന്ന് ചിന്തിയ്ക്കുന്ന 'മിടുക്കന്‍' മാരെ തന്നെയാണ്‌ ഇവര്‍ ലക്ഷ്യമിടുന്നത്‌..!! ഈ തുക നിങ്ങള്‍ നേരിട്ട്‌ അയക്കണമെന്നില്ല, മണിട്രാന്‍സ്ഫര്‍ വഴി കിട്ടിയാലും മതി..അല്ലെങ്കില്‍ ക്രഡിറ്റ്‌ കാര്‍ഡ്‌ മുഖാന്തിരമുള്ള ട്രാന്‍സ്ഫര്‍..! (എന്തെല്ലാം സൗകര്യങ്ങള്‍, അല്ലെ...!!)

ഇത്തരം ജോലി വാഗ്ദാന മെയിലുകള്‍ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ നിങ്ങള്‍ക്ക്‌ തന്നെയോ ലഭിക്കുമ്പോള്‍ ഒരു കാര്യം മാത്രം ചിന്തിയ്ക്കുക.. ഇത്രയും അധികം തുക പ്രതിമാസം ശമ്പളം പറ്റുവാന്‍ അര്‍ഹതയുണ്ടോ..ഒരു സ്വയം വിലയിരുത്തല്‍..ഉണ്ട്‌ എന്ന് തോന്നിയാല്‍ ,ഇത്ര വിലയേറിയ സേവനം തേടുകയും, അതിനു ഇത്രയും അധികം തുക ശമ്പളമായി തരാന്‍ കെല്‍പ്പുള്ള സ്ഥാപനത്തിനു ഈ കാലഘട്ടത്തില്‍ എന്തായാലും ഒരു വെബ്‌ സൈറ്റ്‌ എങ്കിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഓര്‍ക്കുകയും, ഒന്ന് പരതിനോക്കാനുള്ള വ്യഗ്രതയും കാട്ടുക.

നൈജീരിയയില്‍ പ്രവര്‍ത്തിക്കുന്ന മിക്ക മള്‍ട്ടിനാഷണല്‍ കമ്പനികളുടെയും വെബ്‌ സൈറ്റുകളിലെ കരിയര്‍- ജോബ്‌ വിഭാഗത്തിന്റെയും ആദ്യ പേജില്‍ തന്നെ 'ഞങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ഒരു കാരണവശാലും ഒരു തുകയും എവിടെയും അടയ്ക്കേണ്ട അവസ്ഥ ഇല്ലെന്നും, അങ്ങിനെ നടക്കുന്നുണ്ടെങ്കില്‍ അത്‌ തികച്ചും ഫ്രോഡ്‌ റിക്രൂട്ട്‌മന്റ്‌ ആണെന്നും' കാണിക്കുന്ന ഒരു അറിയിപ്പ്‌ ഉണ്ടാകും.( ഇതൊക്കെ ഈ അടുത്ത കാലത്ത്‌ ചേര്‍ത്തതാണ്‌, അത്രയധികം തട്ടിപ്പു നടക്കുന്നുണ്ട്‌ എന്നതിനു വേറെ തെളിവു വേണോ.)

അതുപോലെ തന്നെ , ഞാന്‍ നേരിട്ട്‌ അന്വേഷിച്ചിടത്തോളം, നൈജീരിയയിലെ മിക്കവാറും വമ്പന്‍ കമ്പനികള്‍ ഒന്നും തന്നെ ഇങ്ങിനെ പ്രൈവറ്റ്‌ എജന്‍സി വഴിയായി റിക്രൂട്ട്‌മന്റ്‌ നടത്തുന്നില്ല. ഇവരോട്‌ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചില കോണ്ട്രാക്റ്റ്‌ സ്ഥാപനങ്ങളും മറ്റും ( ഇത്‌ മിക്കവാറും നൈജീരിയന്‍ ഒറിജിന്‍ ആകും) ജോലിക്ക്‌ ആളെ എടുക്കാറുണ്ട്‌, പക്ഷേ അവര്‍ക്ക്‌ ഈ യഥാര്‍ത്ഥ കമ്പനികളിലെ ഉദ്യോഗസ്ഥര്‍ക്ക്‌ കിട്ടുന്ന യാതൊരു വിധ ആനൂകൂല്യങ്ങള്‍ക്കും, ജീവിത സൗകര്യങ്ങള്‍ക്കും അര്‍ഹതയുണ്ടാവാറില്ല. വിദേശികളെ തട്ടികൊണ്ട്‌ പോകുന്നതുള്‍പ്പെടെ തികച്ചും അപകടകരമായ (ഇക്കാര്യങ്ങള്‍ വിശദമായി നൈജീരിയ ഡയറിയില്‍ മുന്‍പ്‌ എഴുതിയിരുന്നു) തൊഴില്‍ മേഖലയിലേക്ക്‌ വരുവാന്‍ തയ്യാറെടുക്കും മുന്‍പ്‌, വളരെ വ്യക്തമായും കൃത്യമായും ജോലി ചെയ്യാന്‍ പോകുന്ന സ്ഥാപനത്തോട്‌ നേരിട്ട്‌ തന്നെ അന്വേഷിച്ച്‌ തീരുമാനമെടുക്കേണ്ടതുണ്ട്‌.

ചില തൊഴില്‍ സേവന ഏജന്‍സികള്‍, നിങ്ങള്‍ക്ക്‌ ഇങ്ങോട്ടുള്ള യാത്രപ്പടി ഇപ്പോള്‍ തന്നെ നാട്ടിലെ ബാങ്ക്‌ അക്കൗണ്ടില്‍ ജോലി കിട്ടാന്‍ പോകുന്ന കമ്പനി വഴി എത്തിക്കാമെന്ന് പറയും.,ലക്ഷ്യം ഒന്നേയുള്ളൂ..നിങ്ങളുടെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പര്‍ കരസ്ഥമാക്കുക.!ഓണ്‍ലൈന്‍ ബാങ്കിംഗ്‌ ഇടപാടുകള്‍ നടത്തരുത്‌,അല്ലെങ്കില്‍ വളരെ അധികം കരുതലോടെ മാത്രം നടത്തുക എന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ തന്നെ നൈജീരിയയിലെ ഇന്ത്യന്‍ വംശജര്‍ക്ക്‌ സര്‍ക്കുലര്‍ അയച്ച്‌ മുന്നറിയിപ്പ്‌ കൊടുത്തിട്ടുണ്ട്‌.

ഇനി ഇവിടുത്തെ തൊഴില്‍ മേഖലയെകുറിച്ചുകൂടി ചുരുക്കി പറയാം. വളരെ അധികം തൊഴില്‍ സാധ്യതകള്‍ ഉള്ള സ്ഥലം തന്നെയാണു നൈജീരിയ. പെട്രോളിയം അനുബന്ധവ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒട്ടുമിക്ക മള്‍ട്ടിനാഷണല്‍ കമ്പനികളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇവയില്‍ മിക്കതിന്റെയും പ്രവര്‍ത്തനമേഖല പെട്രോളിയം സിറ്റി എന്നറിയപ്പെടുന്ന പോര്‍ട്ട്‌ ഹാര്‍കോര്‍ട്ടിലും പരിസരങ്ങളിലുമാണ്‌. പ്രധാന ഓഫീസുകള്‍ പഴയ തലസ്ഥാനമായ ലാഗോസ്‌, ഇപ്പോഴത്തെ തലസ്ഥാനനഗരിയായ അബുജ തുടങ്ങിയ സ്ഥലങ്ങളിലും. (പ്രധാനപ്പെട്ട രണ്ട്‌ പോര്‍ട്ടുകള്‍ ഉള്‍പ്പെടുന്ന 'ഒന്നേ' ഓയില്‍& ഗ്യാസ്‌ ഫ്രീ സോണില്‍ ആണു ഞാനിപ്പോള്‍ ഉള്ളത്‌. നേരത്തെ പോര്‍ട്ട്‌ ഹാര്‍കോര്‍ട്ടിനടുത്ത്‌ അമാദി ക്രീക്ക്‌ എന്ന പ്രദേശത്തും - ഒന്നേ പ്രദേശത്തെ പരാമര്‍ശിക്കുന്ന കുറിപ്പ്‌ ഇവിടെ) ഷെല്‍, മോബില്‍, ഷെവ്‌റോണ്‍, ടോട്ടല്‍, തുടങ്ങിയ വമ്പന്‍ മള്‍ട്ടിനാഷണല്‍ കമ്പനികളോടൊപ്പം, നൈജീരിയ ലിക്വിഡ്‌ & നാചുറല്‍ ഗ്യാസ്‌ [NLNG] , നൈജീരിയ പെട്രോകെമിക്കല്‍സ്‌ തുടങ്ങിയ തദ്ദേശീയ സ്ഥപനങ്ങളിലും ധാരാളം തൊഴില്‍ അവസരങ്ങളുണ്ടാകാറുണ്ട്‌. ഒരു വര്‍ഷം മുന്‍പ്‌ ഇവിടെ പ്രവര്‍ത്തനം തുടങ്ങിയ ഇന്ത്യന്‍ -ഇന്തോനേഷ്യന്‍ സംരംഭമായ ഇന്തോരമ (ഇവിടെ നിന്നാണ്‌ കുറച്ച്‌ നാളുകള്‍ക്ക്‌ മുന്‍പ്‌ -കഴിഞ്ഞ മെയ്‌ മാസ്ത്തില്‍ - കുറച്ച്‌ ഭാരതീയരെ തട്ടികൊണ്ട്‌ പോയതും വാര്‍ത്തയായതും) യില്‍ 90 ശതമാനത്തിലധികം ഉദ്യോഗസ്ഥരും ഭാരതീയരാണ്‌. ലാഗോസ്‌ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികളിലും ഭാരതീയര്‍ ധാരാളമായുണ്ട്‌, മലയാളികളും. ( നിരവധി ഇന്ത്യന്‍ കമ്പനികള്‍ നൈജീരിയയില്‍ ഉണ്ടെങ്കിലും, സേവന വേതന വ്യവസ്ഥകളും, അവധി ദിനങ്ങളുടെ ക്രമീകരണവും ഒന്നും അത്ര മെച്ചമാണെന്ന് കേട്ടിട്ടില്ല, വിശദമായി അറിയില്ല.)

ഇവിടെ കമ്പനികള്‍ ഗസ്റ്റ്‌ ഹൗസുകളിലോ, സ്വന്തം ക്യാമ്പുകളിലോ, അല്ലെങ്കില്‍ പുറത്ത്‌ വലിയ വീടുകള്‍ എടുത്ത്‌ കൊടുത്തോ ആണ്‌ നേരത്തെയൊക്കെ ഉദ്യോഗസ്ഥര്‍ക്ക്‌ താമസസൗകര്യം ഒരുക്കിയിരുന്നത്‌.സ്വന്തം നിലയില്‍ വീടുകള്‍ വാടകയ്ക്ക്‌ എടുത്ത്‌ താമസിക്കുവാനും അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തട്ടികൊണ്ട്‌ പോകല്‍ പോലുള്ള ഭീക്ഷണികള്‍ നിലനില്‍ക്കുന്നതിനാല്‍(ഇപ്പോള്‍ പോര്‍ട്ട്‌ ഹാര്‍കോര്‍ട്ട്‌-ഒന്നേ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന റിവര്‍ സ്റ്റേറ്റില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്‌) മിക്ക കമ്പനികളും വളരെ അധികം സുരക്ഷാസംവിധാനങ്ങളോടെ സ്വന്തമായി ക്യാമ്പ്‌ ഉണ്ടാക്കുകയോ, ഇത്തരം ക്യാമ്പുകള്‍ വാടകയ്ക്ക്‌ എടുത്ത്‌ താമസസൗകര്യം ഒരുക്കുകയോ ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കുന്നു.പുറത്തേക്കുള്ള യാത്ര തുടങ്ങിയവയ്ക്കും വളരെയധികം സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ട്‌.

ഇവിടെ ഇപ്പോള്‍ മിക്ക കമ്പനികളും ഫാമിലിയെ കൊണ്ട്‌ വരുന്നത്‌ പ്രോത്സാഹിപ്പിക്കുന്നില്ല എന്നറിയുക. പോര്‍ട്ട്‌ ഹാര്‍കോര്‍ട്ടില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ സ്കൂള്‍ ഉള്‍പ്പെടെ പൂട്ടികഴിഞ്ഞു..(ഇവിടുത്തെ സ്ഥിതിവിശേഷങ്ങള്‍ മാറി വരുന്ന മുറയ്ക്ക്‌ ഇതെല്ലാം പുനസ്ഥാപിക്കപെടുമായിരിക്കാം..!) എന്റെ കമ്പനിയിലെ വനിതാ സ്റ്റാഫ്‌ ഒക്കെ അവധിക്കുപോയിട്ട്‌ തിരികെ വരാനാകാതെ കുഴങ്ങിയിരിക്കുകയാണ്‌. യൂറോപ്യന്‍ -ഇന്ത്യന്‍ കമ്പനികളിലെവിടെയും ഇപ്പോള്‍സ്ത്രീകളെയും കുട്ടികളെയും കൊണ്ടുവരുവാന്‍ അനുവദിക്കുന്നില്ല.

മിക്ക റെസിഡെന്‍ഷ്യല്‍ ക്യാമ്പുകളും വളരെ മനോഹരവും സൗകര്യപ്രദമായ താമസത്തിനു പറ്റിയതുമാണ്‌,കാലാവസ്ഥയും (പ്രത്യേകിച്ച്‌ പോര്‍ട്ട്‌ ഹാര്‍കോര്‍ട്ട്‌/ ഒന്നേ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന റിവര്‍ സ്റ്റേറ്റ്‌) എന്തുകൊണ്ടും നല്ലത്‌ തന്നെയാണ്‌..മഴയും അത്ര അധികമല്ലാത്ത ചൂടും ആണ്‌ മിക്കവാറും. ഞാന്‍ നേരത്തെ താമസിച്ചിരുന്ന അമാദി ക്രീക്ക്‌ പ്രദേശമൊക്കെ ഏതാണ്ട്‌ കുട്ടനാടിനു തുല്യം മനോഹരമാണ്‌.തെങ്ങുകളും കായലും, വാഴയും ചേമ്പും ചേനയുമൊക്കെ കണ്ടാല്‍ നാട്ടിലെത്തിയ പ്രതീതി തന്നെയാണ്‌. ക്യാമ്പിനും തൊഴിലിടത്തിനും പുറത്തേക്കുള്ള യാത്രയ്ക്കൊക്കെ പരിമിതികള്‍ ഒക്കെയുണ്ടെങ്കിലും, മിക്ക കമ്പനികളും വര്‍ഷത്തില്‍ കുറഞ്ഞത്‌ മൂന്ന് നാലു തവണയെങ്കിലും നാട്ടില്‍ പോകാന്‍ ടിക്കറ്റും അവധി ശമ്പളവുമുള്‍പ്പെടെ നല്‍കുന്നുവെന്നതിനാല്‍ അത്ര ബുദ്ധിമുട്ട്‌ തോന്നാറില്ലന്നാണ്‌ ഞാന്‍ സംസാരിച്ച മിക്ക ഇന്ത്യാക്കാരുടെയും അഭിപ്രായം. 100-20, 90 -20,90-30, 60 -25 തുടങ്ങി പലവിധമായ ജോലി-അവധി ദിന ക്രമീകരങ്ങള്‍ ഉണ്ട്‌, ജോലിചെയ്യുന്ന സ്ഥാപനത്തെയും, ജോലിചെയ്യുന്ന ഫീല്‍ഡിനെയും ആശ്രയിച്ചാണ്‌ ഇതൊക്കെ. എന്റെ ഒരു സുഹൃത്ത്‌ വര്‍ഷത്തില്‍ പകുതി ദിനങ്ങള്‍ നാട്ടിലും, ബാക്കി ഇവിടെയുമാണ്‌.60 ദിവസം ജോലി -60 ദിവസം അവധി കൂടെ 2 ദിവസം വെച്ച്‌ ഓരോ അവധിക്കും യാത്രാ സമയവും. (പക്ഷെ ഇത്തരത്തിലാണെങ്കില്‍ അവധി ദിനങ്ങളില്‍ പകുതി ശമ്പളമേ ചില കമ്പനികളില്‍ നല്‍കാറുള്ളൂ) ഇപ്പോള്‍ ഈ തരം അവധിക്രമീകരണങ്ങള്‍ എല്ലാം ഫാമിലി നാട്ടിലാകുന്നത്‌ കൊണ്ടാണ്‌, അല്ലെങ്കില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ആകും, എങ്കിലും മൊത്തം കുടുംബത്തിന്റെയും സകലവിധയാത്രാ ചിലവുകളും മറ്റും കമ്പനികള്‍ തന്നെ വഹിച്ചിരുന്നു.

ഇവിടെ മിക്ക കമ്പനികളും ശമ്പളം യു.എസ്‌. ഡോളറില്‍ നാട്ടിലെ ബാങ്കില്‍ നിക്ഷേപിക്കുകയാണ്‌ ചെയ്യുക. പിന്നെ ഇവിടുത്തെ പ്രാദേശിക ചിലവുകള്‍ക്കായി മറ്റൊരു തുക (അത്യാവശ്യം അതില്‍ നിന്നും വേണമെങ്കില്‍ നമുക്ക്‌ മിച്ചം പിടിക്കാം..!!) കൊടുക്കും, അത്‌ ഇവിടുത്തെ കറന്‍സിയായ 'നൈറ' യില്‍ ആയിരിക്കും. കമ്പനി വക മെസ്സ്‌ / റെസ്റ്റാറന്റ്‌ സൗകര്യം ഉപയോഗിക്കുന്നവര്‍ക്ക്‌ പ്രാദേശിക അലവന്‍സ്‌ കുറവോ, ഒട്ടും തന്നെ ഇല്ലാതെയും ആകാം. ഇപ്പോഴത്തെ വിനിമയ നിരക്ക്‌ 130 -129 നൈറയ്ക്ക്‌ ഒരു ഡോളര്‍ എന്നതാണ്‌.

സാമ്പത്തികമായും മറ്റും മിഡില്‍ ഈസ്റ്റ്‌ നെക്കാളും (പെട്രോളിയം, കണ്‍സ്റ്റ്രക്ഷന്‍ മേഖലകളിലാണധികവും) മെച്ചപ്പെട്ട അവസ്ഥയില്‍തന്നെ ജോലി കിട്ടുവാനുള്ള സാധ്യതകള്‍ വളരെ അധികമാണ്‌. അതുകൊണ്ട്‌ തന്നെ ജോലി വാഗ്ദാന കബളിപ്പിക്കപ്പെടലുകള്‍ക്ക്‌ വിധേയമാകാതെ സൂക്ഷിക്കുക.നേരിട്ട്‌ കമ്പനികളുമായി ബന്ധപ്പെടുകയോ, ഇവിടെ ജോലിയെടുക്കുന്നവരുടെ കെയര്‍ ഓഫില്‍ ജോലിയും വിസയും കിട്ടിയ ശേഷം വരികയോ,നാട്ടിലോ (ദുബായ്‌ലും) വച്ച്‌ നടത്തപ്പെടുന്ന കമ്പനികളുടെ തന്നെ ഇന്റര്‍വ്യൂവിലൂടെ (അതും ഉറപ്പ്‌ വരുത്താന്‍ അതാത്‌ കമ്പനികളുടെ ഹ്യൂമന്‍ റിസോര്‍സ്‌ സെന്ററുമായി ബന്ധപ്പെടുക)ജോലി കരസ്ഥമാക്കുകയോ ഒക്കെയാണു നല്ലതും സുരക്ഷിതവും. നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും കമ്പനികളുടെ നടത്തിപ്പിനെയും മറ്റുമുള്ള വിവരങ്ങള്‍ തന്ന് ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുവാനാകും ( വെബ്‌ സൈറ്റ്‌- http://www.hicomindlagos.com )

ഒരു കാരണവശാലും മതിയായ ഉറപ്പില്ലാതെ സര്‍ട്ടിഫിക്കറ്റുകളുടെയും, പാസ്പോര്‍ട്ടിന്റെയും പകര്‍പ്പും മറ്റും കൊടുക്കാതിരിക്കുക.നമ്മുടെ ബാങ്ക്‌ അക്കൗണ്ടുമായി ബന്ധപ്പെട്ട രേഖകള്‍, (നമ്പര്‍ പോലും) ക്രഡിറ്റ്‌ കാര്‍ഡ്‌ നമ്പര്‍ മുതലായവ ഇവിടുത്തെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയ്ക്കും വിസ പ്രോസസിംഗിനും ഇമിഗ്രേഷന്‍ ക്ലിയറന്‍സീനുമൊന്നും ആവശ്യമില്ല. ശമ്പള സംബന്ധിയായ മണിട്രാന്‍സ്ഫറിനുള്ള അക്കൗണ്ട്‌ നമ്പറും മറ്റും ഇവിടെ വന്ന് ജോലിയില്‍ പ്രവേശിക്കുന്നതിനൊപ്പം മാത്രം നല്‍കിയാല്‍ മതിയാകും. നമ്മുടെ നാട്ടിലെ വിസ സ്റ്റാമ്പിംഗ്‌ , യാത്ര, ഈ ജോലിയില്‍ ചേരുന്നതമായി ബന്ധപ്പെട്ട്‌ ഉണ്ടാകുന്ന മറ്റ്‌ ചിലവുകള്‍ തുടങ്ങിയവയെല്ലാം മിക്ക കമ്പനികളും മതിയായ രേഖനല്‍കിയാല്‍ റീഫണ്ട്‌ ചെയ്യുക പതിവാണ്‌, പക്ഷെ അതൊക്കെ ഇവിടെ വന്ന് ജോലിയില്‍ പ്രവേശിച്ച ശേഷം മാത്രം!.

ഒന്നുകൂടി, ഇവിടേക്ക്‌ വരും മുന്‍പ്‌ നാട്ടില്‍ നിന്നും യെല്ലോ ഫീവര്‍ ന്റെ ഒരു വാക്സിനേഷന്‍ എടുത്ത്‌ അതിന്റെ കാര്‍ഡ്‌ സൂക്ഷിക്കേണ്ടതുണ്ട്‌- ഇവിടേക്ക്‌ വരാന്‍ അല്ല, തിരികെ നാട്ടില്‍ എത്തുമ്പോള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ ചിലപ്പോള്‍ ബോധിപ്പിക്കേണ്ടിവരും. കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റിനോട്‌ ചേര്‍ന്നുള്ള പോര്‍ട്ട്‌ മെഡിക്കല്‍ ക്ലിനിക്കില്‍ ഇത്‌ എടുക്കാം.(പുറത്തെ പ്രൈവറ്റ്‌ ക്ലിനിക്കുകളില്‍ ഇതിനു അമിതമായ ചാര്‍ജ്ജ്‌ വാങ്ങുന്നുണ്ട്‌ എന്ന് കേട്ടിട്ടുണ്ട്‌, ഈ ക്ലിനിക്കില്‍ 200 രൂപയോ മറ്റോ ആണു ചാര്‍ജ്ജ്‌) ഈ 'മഞ്ഞകാര്‍ഡ്‌' എല്ലാതവണയും യാത്ര ചെയ്യുമ്പോള്‍ കൂടെ കരുതേണ്ടതുണ്ട്‌.

ഇവിടുത്തെ തൊഴില്‍ സാധ്യതകളെയും, ജോലി തട്ടിപ്പിനെയും പറ്റി കുറേ കാര്യങ്ങള്‍ കൂടി എഴുതണമെന്നുണ്ട്‌, ഇപ്പോഴത്തെ പുതിയ ജോലിയിലെ തിരക്കും മറ്റും അനുവദിക്കുന്നില്ലന്ന കാരണം തല്‍ക്കാലം കുറിപ്പ്‌ ചുരുക്കുന്നു; ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കുറേയെങ്കിലും വിശദമാക്കി എന്ന വിശ്വാസത്തില്‍

ആശംസകളോടെ
അലിഫ്‌

Saturday, April 28, 2007

നൈജീരിയ തെരഞ്ഞെടുപ്പ്‌-2

പ്രിയപ്പെട്ട കൗച്ചു,
നിനക്ക്‌ സുഖം തന്നെയല്ലേ, ഇപ്പോള്‍ നിന്റെ കത്തുകള്‍ക്കും കനം കുറവ്‌..തിരക്കിലാവുമല്ലേ? ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല..തിരക്കോട്‌ തിരക്ക്‌..! ഒപ്പം, തെരഞ്ഞെടുപ്പിന്റെ പേരില്‍ ഈ മാസം നഷ്ടമായ ജോലിദിവസങ്ങളുടെ കുറവു തീര്‍ക്കല്‍ തത്രപ്പാടിലും.

പ്രതീക്ഷിച്ച പോലെ വന്‍ അക്രമങ്ങള്‍ ഒന്നുമുണ്ടായില്ലെങ്കിലും, തോക്കിന്റെയും സ്ഫോടനങ്ങളുടെയും നിഴലില്‍ തന്നെയാണ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ പ്രക്രിയ അവസാനിച്ചത്‌. ഒപ്പം നൈജീരിയന്‍ ഭരണചരിത്രത്തിലെ സുപ്രധാന സംഭവം കൂടിയായിമാറി ഈ തെരഞ്ഞെടുപ്പ്‌. നൈജീരിയയുടെ സ്വാതന്ത്ര്യാനന്തര 47 വര്‍ഷത്തെ ഭരണകൂട ചരിത്രത്തിലെ നാഴികകല്ലായി മാറിയ ഈ തെരഞ്ഞെടുപ്പിലൂടെ, ആദ്യമായി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട്‌ അധികാരത്തിലേറിയ ഒരു ഗവണ്‍മന്റ്‌, മറ്റൊരു തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനു അധികാരം കൈമാറുകയാണ്‌. ഇതുവരെയും ഒന്നുകില്‍ ജനഹിതത്തിനെതിയായി പട്ടാളം അധികാരം കൈയ്യടക്കുകയോ, പട്ടാളഭരണത്തില്‍ പൊറുതിമുട്ടി ജനങ്ങള്‍ തെരുവിലിറങ്ങുമ്പോള്‍ താല്‍ക്കാലികമായ തെരഞ്ഞെടുപ്പ്‌ പ്രഹസനത്തിലൂടെ അധികാരകൈമാറ്റം നടത്തുകയോ ഒക്കെയാണ്‌ ഉണ്ടായിട്ടുള്ളത്‌. എന്നു കരുതി, ഈ തെരഞ്ഞെടുപ്പ്‌ പ്രഹസനമല്ലാതായിരുന്നു എന്നും കരുതുക വയ്യ.

ഏപ്രില്‍ 16നു സുപ്രീം കോടതിയുടെ അനുകൂല വിധി നേടിയെടുത്ത, ഇപ്പോഴത്തെ ഗവണ്മെന്റില്‍ വൈസ്‌പ്രസിഡന്റ്‌ ആയിരിക്കുകയും, എന്നാല്‍ ഗവണ്മെന്റുമായി ഇടഞ്ഞ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുവാന്‍ തീരുമാനിക്കുകയും, അഴിമതി അന്വേഷണം നേരിടുന്നു എന്ന പേരില്‍ ഇലക്ഷന്‍ കമ്മീഷന്‍ , നോമിനേഷന്‍ തള്ളികളയുകയും ചെയ്ത അറ്റിക്കു അബൂബക്കറിന്റെ സ്ഥാനാര്‍ത്ഥിത്വം, ഈ തെരഞ്ഞെടുപ്പിനെ വല്ലാതെ ബാധിച്ചു എന്നുതന്നെ കരുതാം.

മുന്‍നിശ്ചയിച്ച ദിനപട്ടിക പ്രകാരം ഏപ്രില്‍ 21നു തന്നെ തെരഞ്ഞെടുപ്പ്‌ നടത്തുവാന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിക്കുകയും ചെയ്തു. അവസാന നിമിഷം ലക്ഷകണക്കിനു ബാലറ്റ്‌ പേപ്പറുകളില്‍ പുതിയ ഒരു സ്ഥാനാര്‍ത്ഥിയെകൂടി ഉള്‍കൊള്ളിക്കേണ്ടതിന്റെ സാങ്കേതികപ്രശ്നങ്ങള്‍, ബാലറ്റ്‌ പേപ്പര്‍, പെട്ടികള്‍ തുടങ്ങിയവ പോളിംഗ്‌ സ്റ്റേഷനുകളിലെത്തിക്കുവാന്‍ നേരിട്ട കാലതാമസം, ബാലറ്റ്‌ പേപ്പറുകളിലെ തുടര്‍ച്ചയായ സീരിയല്‍ നമ്പറുകളില്‍ അപാകത കണ്ടത്തിയതിനെ തുടര്‍ന്നുണ്ടായ പോളിംഗ്‌ മരവിപ്പിക്കല്‍, തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പ്‌ കുറ്റമറ്റരീതിയിലായിരുന്നില്ല എന്നാണ്‌ യൂറോപ്യന്‍യൂണിയന്‍ നിരീക്ഷകരും അന്താരാഷ്ട്ര മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട്‌ ചെയ്തത്‌.

ഇതിനിടയില്‍ തീവ്രവാദികള്‍ പോളിംഗ്‌ ദിവസം രാവിലെ ഇലക്ഷന്‍ കമ്മീഷന്‍ ഓഫിസിനു നേരെ ട്രക്ക്‌ ബോബിംഗ്‌ ലക്ഷ്യമിട്ടത്‌ , നേരിയവ്യത്യാസത്തില്‍ ആളപായം ഒന്നുമില്ലാതെ ഒഴിവായി. അക്രമങ്ങളില്‍ രണ്ട്‌ ഡസനിലധികം ആള്‍ക്കാര്‍ കൊല്ലപ്പെട്ടുവെങ്കിലും, ഇവിടുത്തെ സാധാരണ അക്രമങ്ങള്‍ വച്ച്‌ നോക്കുമ്പോള്‍, ഇത്‌ വളരെ കുറവാണ്‌ എന്നാണ്‌ നാട്ടുകാര്‍ തന്നെ പറയുന്നതും ആശ്വസിക്കുന്നതും. ചില പോലീസ്‌ സ്റ്റേഷന്‍ അക്രമങ്ങളും മറ്റും, ഞാന്‍ താമസിക്കുന്നപ്രദേശത്ത്‌ ഭീതി ജനിപ്പിച്ചിരുന്നു.

ഇലക്ഷന്‍ സജ്ജീകരണങ്ങളും, പോളിംഗ്‌ നടക്കുന്നതുമൊക്കെ മിക്ക പ്രാദേശിക ടെലിവിഷന്‍ ചാനലുകളും ലൈവ്‌ ആയി കാണിച്ചിരുന്നത്‌ കൗതുകകരമായിതോന്നി. തുറസ്സായ സ്ഥലത്തും, മാര്‍ക്കറ്റിലും, മരത്തണലിലുമൊക്കെയായിരുന്നു മിക്ക പോളിംഗ്‌ ബൂത്തുകളും. നാട്ടിലെ പോലെ കടുത്ത സെക്യൂരിറ്റി ബന്തവസ്സ്‌ ഒന്നുമില്ലാതെ ആര്‍ക്കും കാണാവുന്നപോലെ സജ്ജികരിച്ചിരിക്കുന്നത്‌ എനിക്ക്‌ കൗതുകകരമായി തോന്നിയത്‌ ഒരു പക്ഷേ നാട്ടില്‍ മൂന്ന് തവണ തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിയില്‍ പ്രിസൈഡിംഗ്‌ ആപ്പീസര്‍ ആയി പോയത്‌ കൊണ്ടാവാം. (ഹോ, എന്തൊരു പെടാപ്പാടായിരുന്നു, എങ്കിലും നല്ല രസവുമായിരുന്നു എന്നോര്‍ക്കുന്നു.) ഇവിടെ ബാലറ്റ്‌ ബോക്സ്‌ എന്ന് പറയുന്നത്‌ പെട്ടി പോലിരിക്കുന്ന സുതാര്യമായ ഒരു പോളിത്തീന്‍ സഞ്ചി, സിബ്ബ്‌ ഒക്കെയുള്ളത്‌ ആണ്‌.വോട്ട്‌ രേഖപ്പെടുത്തിയ ബാലറ്റ്‌ പേപ്പര്‍ പെട്ടിയില്‍(സഞ്ചിയില്‍..!!) നിക്ഷേപിച്ചിരിക്കുന്നത്‌, മടക്ക്‌ ഒക്കെ നിവര്‍ന്ന് , ഒരുവിധമൊക്കെ പെട്ടിപൊട്ടിക്കാതെ തന്നെ എണ്ണാം എന്ന നിലയിലും. ( പിറ്റേന്ന് നടന്ന് ഫ്രഞ്ച്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിലും സുതാര്യമായ അക്രിലിക്‌ പെട്ടികള്‍ ഉപയോഗിക്കുന്നത്‌ ടി.വി.യില്‍ കണ്ടു, പക്ഷേ അവര്‍ വോട്ട്‌ രേഖപ്പെടുത്തിയ ബാലറ്റ്‌ ഒരു കവറില്‍ തിരുകിയാണ്‌ പെട്ടിയില്‍ ഇടുന്നത്‌.എന്തായാലും നമ്മുടെ നാട്ടിലെ ഇരുമ്പ്‌ പെട്ടിയുടെ ഭാരവും, ഇലക്ട്രോണി വോട്ടിംഗ്‌ മെഷീനിന്റെ പ്രായോഗികതയും ഒക്കെ ഓര്‍ത്തുപോയി..!!)

വോട്ട്‌ എണ്ണല്‍ അതിലും രസമാണ്‌. പോളിംഗ്‌ കഴിയുന്ന (അവിടെ തന്നെയാണെന്ന് തോന്നുന്നു) പിന്നെ കാത്തിരിപ്പ്‌ ഒന്നുമില്ല..എല്ലാം തറയിലോ, അല്ലെങ്കില്‍ കിട്ടുന്ന സ്ഥലത്ത്‌ തട്ടിയിട്ട്‌ ആകെ വിരകി ഒരു എണ്ണലാണ്‌. രാത്രിയില്‍ അരണ്ട വെളിച്ചത്തില്‍ (മിക്കയിടത്തും മെഴുകുതിരിയോ, റാന്തലോ ആണ്‌ കണ്ടത്‌. തങ്ങളുടെ ക്യാമറ ലൈറ്റ്‌ ഉപയോഗിച്ച്‌, വോട്ട്‌ എണ്ണിതിട്ടപെടുത്തുന്നത്‌ സി.എന്‍.എന്‍ കാണിച്ചിരുന്നു) എണ്ണുന്ന വോട്ടുകളുടെ നിജസ്ഥിതി നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ. ഈ തെരഞ്ഞടുപ്പ്‌ നടപടിയില്‍, ആകെ നമ്മുടെ നാട്ടിലേതുമായി സാമ്യം തോന്നിയത്‌ പൊതുജനം, പൊരിവെയിലത്ത്‌ ക്യൂ നില്‍ക്കുന്നത്‌ മാത്രമാണെന്ന് തോന്നുന്നു..!!

പ്രതിപക്ഷ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലും 70% ത്തിലധികം വോട്ടുകള്‍ക്ക്‌ ഭരണകൂട പാര്‍ട്ടിയായ പി.ഡി.പി.യുടെ സ്ഥാനാര്‍ത്ഥി ഉമാറു യാര്‍ ദുവ തെരഞ്ഞെടുക്കപെട്ടതായി നൈജീരിയന്‍ ഇലക്ഷന്‍ കമ്മീഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. 1951 ല്‍ കറ്റ്‌സിന എന്ന പ്രവിശ്യയില്‍ ജനിച്ച ഉമാറു യാര്‍ദുവ കഴിഞ്ഞ 7 വര്‍ഷമായി കറ്റ്‌സിന സംസ്ഥാനത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ഗവര്‍ണര്‍ പദവി വഹിക്കുന്ന ആളാണ്‌.

നൈജീരിയയുടെ ആദ്യ റിപ്പബ്ലിക്കന്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന പിതാവിന്റെയും, ഇപ്പോഴത്തെ പ്രസിഡന്റ്‌ ജനറല്‍ ഒബസാഞ്ചോയുടെ പഴയ പട്ടാളഭരണകൂടത്തിലെ ഉറ്റ അനുയായി ആയിരുന്ന സഹോദരന്റെയും (ഇദ്ദേഹം പിന്നീട്‌ പട്ടാളഭരാധികാരി സാനി അബാച്ചയ്ക്കെതിരെയുണ്ടായ അട്ടിമറി-വധശ്രമ ആരോപണത്തില്‍ ഒബസാഞ്ചോയോടൊപ്പം ജയില്‍ ശിക്ഷയ്ക്ക്‌ വിധേയനാവുകയും ചെയ്തു) പാത പിന്തുടര്‍ന്ന് സജീവ രാഷ്ട്രീയത്തിലേക്ക്‌ എത്തിയ , കടുത്ത കമ്യൂണിസ്റ്റ്‌ അനുഭാവിയായിരുന്ന യാര്‍ദുവ സഹോദരന്റെ മുതലാളിത്വ അനുഭാവ രാഷ്ട്രീയത്തോട്‌ എതിര്‍പ്പ്‌ പ്രകടിപ്പിച്ച്‌ ശ്രദ്ധനേടിയിരുന്നു. പക്ഷേ, പിന്നീട്‌ വളരെ പെട്ടന്ന് തന്നെ പ്രസിഡന്റ്‌ ഒബസാഞ്ചോയുടെ വലം കൈയ്യാവുകയും, അധികാരമുന്നണിയിലെ പ്രമുഖസ്ഥാനത്തുള്ള പി.ഡി.പി.യിലേക്ക്‌ എത്തുകയും ചെയ്തു. സ്ഥാനമൊഴിയുന്ന ഒബസാഞ്ചോയുടെ പ്രത്യേക നോമിനേഷനിലാണ്‌, യാര്‍ദുവ ഈ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നത്‌ തന്നെ. ഇക്കഴിഞ്ഞ കാലയളവില്‍, നൈജീരിയയില്‍ അഴിമതി അന്വേഷണം നേരിടാത്ത ചുരുക്കം ചില സംസ്ഥാന ഗവര്‍ണ്ണര്‍ മാരില്‍ ഒരാളാണ്‌ കറ്റ്‌സിനയുടെ ഈ ഭരണാധികാരിയെന്നതും, കറ്റ്‌സിനയുടെ വികസനത്തിലും പദ്ധതി വിഹിത ചെലവുകളിലും വ്യക്തതയും, സുതാര്യവുമായ രീതി പിന്തുടര്‍ന്നിരുന്നതും പുതിയ പ്രസിഡന്റിനു ജനങ്ങളുടെ ഇടയില്‍ ഒരു ക്ലീന്‍ ഇമേജ്‌ സൃഷ്ടിച്ചിട്ടുണ്ട്‌, അത്‌ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ്‌ നടപടിക്രമങ്ങളില്‍ ഉണ്ടായ അനാസ്ഥയും , സ്വജന പക്ഷപാതവും, അക്രമവുമൊക്കെ ചോദ്യം ചെയ്ത്‌ പരാജിതരായവരിലെ പ്രമുഖര്‍ മുന്‍ മേജര്‍ ജനറല്‍ മുഹമ്മദ്‌ ബുഹാരി, അറ്റിക്കു അബൂബക്കര്‍ തുടങ്ങിയവര്‍ നിയമനടപടികളിലേക്ക്‌ നീങ്ങുമ്പോഴും, ജനങ്ങളോട്‌ അവരുടേതായ രീതിയില്‍ പ്രതികരിക്കുവാന്‍ ആവശ്യപ്പെടുമ്പോഴും അങ്ങിങ്ങായി അക്രമസംഭവങ്ങള്‍ തുടരുമ്പോഴും, നൈജീരിയന്‍ ജനത കാത്തിരിക്കുകയാണ്‌, മെയ്‌ 29 നു ഉമാറു യാര്‍ദുവയുടെ നേതൃത്വം നൈജീരിയയുടെ ഭരണകൂടചരിത്രത്തിലെ സുപ്രധാനമായ സ്ഥാനാരോഹണം നടത്തുന്നത്‌.

ഒപ്പം ഞാനും കാത്തിരിക്കുന്നു, ഇനി ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലേക്ക്‌ അവധിക്ക്‌ പോകാം. തെരഞ്ഞെടുപ്പ്‌ കാരണം, ഈ മാസത്തില്‍ യാത്ര അനുവദിച്ചിരുന്നില്ല. മെയ്‌ മാസം എന്തായാലും കുട്ടികളോടൊപ്പം നാട്ടില്‍, അവര്‍ക്കും അവധിയാണല്ലോ. ഞാന്‍ ഇവിടെ നിന്നും തിരിക്കും മുന്‍പ്‌ ഫോണ്‍ ചെയ്യാമെന്ന ഉറപ്പോടെ
തല്‍ക്കാലം നിര്‍ത്തുന്നു
ആശംസകളോടെ

അലിഫ്‌

Saturday, April 14, 2007

നൈജീരിയ തെരഞ്ഞെടുപ്പ് -1

പ്രിയ കൗച്ചൂ,
നാളെ വിഷു. ഞങ്ങളുടെ നാട്ടിലെ പുലരിക്ക്‌ നാളെ കണികാണലിന്റെ വിശുദ്ധിയും, കണിവെള്ളരിയുടെയും കണികൊന്നപ്പൂവിന്റെയും കടും മഞ്ഞ കലര്‍ന്ന തുടുപ്പുമാകും. ഒപ്പം, വിഷു കൈനീട്ടത്തിന്റെ സമൃദ്ധിയില്‍ കിലുങ്ങുന്ന കുഞ്ഞിപോക്കറ്റുകളുടെ ബാല്യവും. ചിങ്ങത്തിലെ ഓണം പോലെതന്നെ സമൃദ്ധിയെ വരവേല്‍ക്കാനുള്ള ഒരാഘോഷം, നിങ്ങള്‍ക്ക്‌ ദീപാവലിയെന്നപോലെ സന്തോഷസൂചകമായി പടക്കവും , പൂത്തിരിയും മത്താപ്പുമെല്ലാം കത്തിച്ച്‌ വര്‍ണ്ണാഭമായി വിഷു ആഘോഷിക്കുന്ന കുട്ടിത്തം. ഇന്നത്തെ കുട്ടികള്‍ക്ക്‌ ഒരു പക്ഷേ, ഇതൊക്കെ ഒരു ചടങ്ങും ടെലിവിഷനിലെ പ്രത്യേക സിനിമാപരിപാടികളുടെ ആഘോഷവും മാത്രമായി തീര്‍ന്നിരിക്കാം.ഒപ്പം നീണ്ട വേനലവധിയിക്കിടയിലെ പ്രയോജനമില്ലാത്ത മറ്റൊരു അവധി ദിനമെന്ന വിഷമവും. ഫ്ലാറ്റ്‌ സംസ്കാരത്തിലേക്കുള്ള കുതിച്ച്‌ ചാട്ടത്തില്‍ നമുക്ക്‌ നഷ്ടമാകുന്നത്‌ ഒരു പൂത്തിരി കത്തിക്കാനുള്ള ഇടവും സ്വാതന്ത്ര്യവും കൂടിയാണോ..?

വിഷു ദിനത്തിലെ നാട്ടിലെ പടക്കം പൊട്ടിക്കലുമൊക്കെ ഓര്‍ത്തിവിടെ ഇരിക്കുമ്പോള്‍ തന്നെ , തൊട്ടടുത്തെവിടെയൊക്കെയോ പൊട്ടാനിടയുള്ള ബോംബുകളുടെ കണക്ക്‌ നിറയുന്ന ടെലിവിഷന്‍ സ്ക്രീനിലാണെന്റെ കണ്ണുകള്‍. സ്ഫോടനങ്ങളുടെയും നിറതോക്കുകളുടെയും നിഴലില്‍ പോളിംഗ്‌ ബൂത്തിലേക്ക്‌ ആനയിക്കപ്പെടാന്‍ വിധിക്കപ്പെട്ട ജനാധിപത്യ പ്രക്രിയ, സംസ്ഥാന ഇലക്ഷന്റെ രൂപത്തില്‍ നൈജീരിയന്‍ ജനത ഇന്ന് നിര്‍വ്വഹിക്കുന്നു.

സംസ്ഥാന ഗവര്‍ണ്ണര്‍മാരെയും നിയമസഭാ സാമാജികരെയും തെരഞ്ഞെടുക്കുവാനുള്ള വോട്ടെടുപ്പ്‌ ഇന്ന് കാലത്ത്‌ തുടങ്ങികഴിഞ്ഞു. നാട്ടിലെ ഒരു ചെറു പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്റേയോ, എന്തിന്‌ നാട്ടിന്‍പുറത്തെ സഹകരണസംഘ തിരഞ്ഞെടുപ്പിന്‍റെയോ പോലും കോലാഹലമുയര്‍ത്താത്ത പ്രചാരണപരിപാടികളേ കണ്ടുള്ളൂ. സിറ്റിയില്‍ ഇടയ്ക്ക്‌ മൂന്ന് നാലിടത്ത്‌ വന്‍ ഹോര്‍ഡിംഗുകളുമൊക്കെ ഉയര്‍ത്തിയിട്ടുണ്ടെന്നത്‌ ഒഴിച്ചാല്‍ അത്രയധികം പരസ്യപ്രചാരണം എങ്ങും കാണാനില്ല.ഒരു പക്ഷേ, ജനവാസ കേന്ദ്രങ്ങളിലും ഗ്രാമങ്ങളിലുമൊക്കെയാവാം, പ്രധാന പരിപാടികള്‍.



മുന്‍ വര്‍ഷങ്ങളില്‍ ഏറെ തെരഞ്ഞെടുപ്പ്‌ അക്രമങ്ങള്‍ നടന്നിട്ടുള്ള റിവര്‍ സ്റ്റേറ്റിലാണ്‌ ഞങ്ങളുടെ ക്യാമ്പ്‌ എന്നതിനാലാവും വളരെ ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ക്ക്‌ നടുവിലാണിപ്പോള്‍. രണ്ട്‌ മൂന്ന് ദിവസമായി പുറത്തേക്ക്‌ പോകാനൊന്നും അനുവാദമില്ല, ഇന്ന് തീരെയും. രാജ്യമൊട്ടാകെ ഇന്ന് 'നോ മൂവ്‌മന്റ്‌ ഡേ' ആയും പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍. മിലിട്ടറി, പോലീസ്‌, പ്രസ്സ്‌ , ഇലക്ഷന്‍ കമ്മീഷന്‍ , തുടങ്ങിയവയുടേതൊഴിച്ചുള്ള ഒറ്റ വാഹനവും നിരത്തിലില്ല. രരവിലെ 7 മണിമുതല്‍ തുറ്റങ്ങിയ പോളിംഗ് അവസാനിക്കുന്ന വൈകിട്ട് 3 മണി വരെയും ഇന്ന് നിരത്തുകളില്‍ വാഹനങ്ങള്‍ ഓടില്ല . ഇന്നലെയും അതിന്റെ തലേദിവസവും ഇവിടെ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.ദൂരെയിടങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്കും മറ്റും , അവരവരുടെ മണ്ഡലങ്ങളിലെത്തി വോട്ട്‌ രേഖപ്പെടുത്തുവാനുള്ള അവസരമുണ്ടാക്കാനാണിതെന്ന ഗവണ്‍മന്റ്‌ വിശദീകരണം നല്‍കിയിരുന്നെങ്കിലും, അതും വിവാദമായികഴിഞ്ഞു.

ഈ അവധി ദിനങ്ങളിലും സ്വകാര്യ കമ്പനികളില്‍ മിക്കതും നൂറ്‌ ശതമാനം ഹാജരോടെ പ്രവര്‍ത്തിച്ചത്‌ അത്ഭുതം തന്നെയായിരുന്നു. തെരഞ്ഞെടുപ്പിനോടുള്ള താത്‌പര്യകുറവ്‌ കൊണ്ടോ, ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥത കൊണ്ടോ ആണ്‌ മിക്കവരും ഈ അവധി ദിനങ്ങളില്‍ ജോലിക്കെത്തുന്നത്‌ എന്ന് ധരിച്ചാല്‍ തെറ്റി. അവധി ദിനങ്ങളില്‍ ലഭിക്കുന്ന രണ്ടിരട്ടിയും അതിലധികവും ശമ്പളം തന്നെയാണ്‌, ഹാജര്‍ബുക്കിലെ ചുവന്ന വെട്ട്‌ ഒഴിവാക്കുന്നത്‌. (ഒരു വിധപ്പെട്ട അവധിദിനങ്ങളിലൊക്കെയും ഇത്‌ സാധാരണമാണിവിടെ..) എന്റെ ഓഫീസില്‍ ജോലിയെടുക്കുന്ന തദ്ദേശീയരായവരില്‍ മിക്കവര്‍ക്കും വോട്ട്‌ ചെയ്യാന്‍ യാതൊരു താത്‌പര്യവുമില്ല. ചോദിച്ചപ്പോള്‍, ' വെറുതെ പോളിംഗ്‌ ബൂത്തില്‍ പോയി തലകളയുന്നതിലും ഭേദം വീട്ടില്‍ കുത്തിയിരിക്കുന്നതല്ലേ' എന്നാണ് മറുചോദ്യം. ഇവിടെ ഇലക്ഷന്‍ ഒന്നുമല്ല, സെലക്ഷനാണ്‌ നടക്കുന്നത്‌ എന്നാണ്‌ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. എങ്കിലും, ചിലരൊക്കെ, ഇത്തവണ അത്തരം അക്രമങ്ങള്‍ ഒന്നുമുണ്ടാകില്ല എന്ന് ആശ്വാസം കൊള്ളുന്നുമുണ്ട്‌.

സുരക്ഷാക്രമീകരണ നടപടികളുടെ വിശദാംശങ്ങളും, നിര്‍ഭയമായി വോട്ട്‌ ചെയ്യാനുള്ള സാഹചര്യമൊരുക്കലുമൊക്കെ ദിവസവും ടെലിവിഷന്‍ ചര്‍ച്ചകളിലും, സ്വതന്ത്ര ദേശീയ തെരഞ്ഞടുപ്പ്‌ കമ്മീഷന്റെ (INEC) പ്രസ്ഥാവനകളിലുമൊക്കെ കാണുന്നുണ്ട്‌. പക്ഷേ മുന്‍കാല ചരിത്രമൊക്കെയും തെരഞ്ഞെടുപ്പ്‌ അക്രമങ്ങളുടെ പരമ്പരകളുടെയും, തുടര്‍ന്നുണ്ടാകുന്ന പട്ടാള ഭരണത്തിന്റെയും ഒക്കെയായതിനാല്‍ , നാട്ടുകാര്‍ക്ക്‌ സത്യത്തില്‍ ആശങ്കയാണ്‌. ഇതിന്‌ അടിവരയിടുന്നതാണ്‌, ഒറ്റപ്പെട്ടതെങ്കിലും പ്രചാരണപരിപാടികള്‍ക്കിടയില്‍ തുടരുന്ന അക്രമങ്ങളും, കൊലപാതകങ്ങളുമൊക്കെ. രണ്ട്‌ ദിവസം മുന്‍പ്‌ ഇബ്ദാന്‍ പ്രദേശത്ത്‌ നടന്ന അക്രമങ്ങളില്‍ മൂന്ന് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക്‌ പരിക്ക്‌ പറ്റുകയുമൊക്കെ ചെയ്തത്‌ പോലുള്ള സംഭവങ്ങളും പോളിംഗ്‌ ലക്ഷ്യം വെച്ചുള്ളതാണെന്നാണ്‌ പറയുന്നത്‌. ഇത്തരം അക്രമങ്ങള്‍ നടക്കുന്ന പ്രദേശം സാധാരണ ജനജീവിതത്തിലേക്ക്‌ മടങ്ങിവരാന്‍ ദിവസങ്ങള്‍ എടുക്കും, അപ്പോഴേക്കും, ബാലറ്റ്‌ പെട്ടികള്‍ നിറച്ച്‌ പൂട്ടികെട്ടിയിട്ടുമുണ്ടാകും. ആര്‌, ആരെ, ആര്‍ക്ക്‌ വേണ്ടി തെരഞ്ഞെടുക്കുന്നു എന്നത്‌ ഒരു വലിയ ചോദ്യചിഹ്നം തന്നെയാണിവിടെ.

ഇതിലും പ്രാധാന്യമേറിയതും , ഇപ്പോള്‍ തന്നെ വന്‍ വിവാദങ്ങളിലേക്കും ചര്‍ച്ചകളിലേക്കും നീങ്ങികൊണ്ടിരിക്കുന്നതുമായ പ്രസിഡെന്‍ഷ്യല്‍ തെരഞ്ഞെടുപ്പ്‌, പ്രഖ്യാപിച്ചിരിക്കുന്ന സമയക്രമം അനുസരിച്ച്‌ ഏപ്രില്‍ 21 ന് ആണ്‌, അതായത്‌ ഈ വരുന്ന ശനിയാഴ്ച. ഭരണപക്ഷവുമായി ഇടഞ്ഞ്‌ നില്‍ക്കുന്ന വൈസ്‌ പ്രസിഡന്റ്‌ ആറ്റിക്കു അബൂബക്കറിന്റെ സ്ഥാനാര്‍ത്ഥിത്തം വന്‍ വിവാദത്തിലേക്ക്‌ വീണ്ടും നീങ്ങുകയാണ്‌. ഇലക്ഷന്‍ കമ്മീഷന്‍ അയോഗ്യതകല്‍പ്പിച്ച്‌ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത്‌ സമര്‍പ്പിച്ചിരുന്ന ഹര്‍ജികളില്‍ കഴിഞ്ഞ ആഴ്ചയിലെ വിധിപ്രഖ്യാപനങ്ങള്‍ ഒരേ സമയം തല്ലും തലോടലുമായി. ഫെഡറല്‍ ഹൈക്കോടതി അബൂബക്കറിന്‌ അനുകൂലമായി വിധിപ്രഖ്യാപനം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍, അതിനും മുകളിലുള്ള അപ്പീല്‍ കോടതി പ്രതികൂലമായും വിധി പറഞ്ഞു. ഇതിനൊക്കെ മുകളിലുള്ള സുപ്രീം കോടതി, ഹര്‍ജി പരിഗണിച്ച്‌ ഈ വ്യാഴാഴ്ച വിധിപറയാന്‍ വെച്ചിരുന്നത്‌, ഗവണ്‍മന്റ്‌ നടത്തിയ അപ്രതീക്ഷിതമായ പൊതു അവധി പ്രഖ്യാപനത്തോടെ വരുന്ന തിങ്കളാഴ്ചയിലേക്ക്‌ മാറ്റി വെയ്ക്കേണ്ടിയും വന്നു. തനിക്കെതിരെയുള്ള ഭരണപക്ഷ നീക്കത്തിന്റെ വ്യക്തമായ നിലപാടിന്റെ ഉദാഹരണമാണീ പൊതു അവധിനല്‍കല്‍ എന്ന് ആറ്റിക്കു അബൂബക്കര്‍ പ്രസ്ഥാവിച്ചു കഴിഞ്ഞു, ഇനി ഇതാവും രണ്ട്‌ ദിവസ ചര്‍ച്ചകള്‍. സുപ്രീം കോടതി ഇദ്ദേഹത്തിനു അനുകൂലമായി വിധി നല്‍കുകകയാണെങ്കില്‍, മിക്കവാറും, തെരഞ്ഞെടുപ്പ്‌ മാറ്റിവെയ്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ബന്ധിതമാകും, കാരണം , പിന്നെ കഷ്ടിച്ച് 5 ദിവസങ്ങള്‍ മാത്രമേയുള്ളൂ, മുന്‍പ്രഖ്യാപിത ഇലക്ഷന്‍ ദിനത്തിന്‌.

ഭരണപക്ഷമായ പീപ്പിള്‍സ്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഉമാറു യാര്‍ അദ്വവ യും പ്രധാന പ്രതിപക്ഷമായ ആള്‍ നൈജീരിയ പീപ്പിള്‍സ്‌ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന മുന്‍ പട്ടാള ഭരണ മേധാവി മുഹമ്മദ്‌ ബുഹാരിയുമാണ്‌ പ്രസിഡന്റ്‌ പദവിയിലേക്ക്‌ മത്സരിക്കുന്ന രണ്ട്‌ പ്രമുഖര്‍. ഭരണപാര്‍ട്ടിയായത്‌ കൊണ്ട്‌ തന്നെ ഏറെകുറെ ഫലം നിശ്ചയിച്ച പോലെയാണെങ്കിലും, എതിര്‍സ്ഥാനാര്‍ത്ഥി മുഹമ്മദ്‌ ബുഹാരി , ജനവാസ ഗ്രാമ പ്രദേശങ്ങളില്‍ പ്രചാരണത്തില്‍ വമ്പിച്ച മുന്നേറ്റമുണ്ടാക്കുന്നുവെന്നത്‌ പി.ഡി.പി യെ ആശങ്കപെടുത്തുന്നുണ്ടന്നാണ്‌ റിപ്പോര്‍ട്ടുകള്‍

മുന്‍ ടാന്‍സാനിയന്‍ പ്രധാനമന്ത്രി ജസ്റ്റിസ്‌ ജോസഫ്‌ വാരിയോബയുടെ നേതൃത്വത്തില്‍ കോമണ്‍വെല്‍ത്ത്‌ സംഘടനയുടെ നിരീക്ഷകര്‍ എത്തുന്നുണ്ടന്ന് പറയുന്നുവെങ്കിലും, അവര്‍ ഞാന്‍ താമസിക്കുന്ന റിവര്‍ സ്റ്റേറ്റിനോട് ചേര്‍ന്നു കിടക്കുന്ന നൈജര്‍ ഡെല്‍റ്റാ പ്രദേശം ഒഴിവാക്കുമെന്നും കേള്‍ക്കുന്നു. ഈ പ്രദേശങ്ങളില്‍ വര്‍ദ്ധിച്ച്‌ വരുന്ന തട്ടികൊണ്ട്‌ പോകലും, തീവ്രവാദപ്രവര്‍ത്തനവും ഒക്കെ മുന്‍ നിര്‍ത്തിയാകുമത്‌. എന്തായാലും ഒരു നൈജിരിയ ഇലക്ഷന്‍ തൊട്ടടുത്ത്‌ നടക്കുന്നുവെങ്കിലും, നേരിട്ട്‌ കണ്ട്‌മനസ്സിലാക്കാന്‍ കഴിയാത്ത വിഷമത്തിലാണ്‌ ഞാന്‍. ടെലിവിഷന്‍ റിപ്പോര്‍ട്ടുകള്‍ നോക്കിയിരിക്കാനെ തല്‍ക്കാലം നിവൃത്തിയുള്ളൂ.

കഴിഞ്ഞ കത്ത്‌ കുറേ വൈകിയതില്‍ പരാതിപെട്ട്‌ എഴുതിയ നിന്റെ മറുപടി കിട്ടി. തിരക്കില്‍ പെട്ടത്‌ കൊണ്ട്‌ മാത്രമാണ്‌, ഇനി വൈകാതിരിക്കാന്‍ നോക്കാം. അപ്പോള്‍, ഇതിനു ഇങ്ങോട്ടുള്ള മറുപടി വല്ലാതെ വൈകണ്ട. അനുജന്‍ , സുഹൃത്തുക്കള്‍, എല്ലാവരെയും എന്റെ അന്വേഷണങ്ങള്‍ അറിയിക്കുക, ഒപ്പം വിഷുദിനാശംസയും..

വിഷു ദിനാശംസകളോടെ

-അലിഫ്‌

Saturday, March 31, 2007

നൈജീരിയ - ഭരണവും രാഷ്ട്രീയവും.

പ്രിയ കൗച്ചൂ,
ഒരുപാട്‌ നാളുകള്‍ക്ക്‌ ശേഷമാണീ കത്ത്‌.അവധി കഴിഞ്ഞ്‌ വന്ന ശേഷം വല്ലാത്ത ജോലിതിരക്കില്‍ പെട്ടതും പിന്നെ ഇവിടുത്തെ സെക്യൂരിറ്റി നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുന്നത്‌ മൂലം പുറത്തേക്കൊന്നും ഇറങ്ങാന്‍ കഴിയാത്തതുമൊക്കെയാണ്‌ കാരണം. ക്യാമ്പിനു പുറത്തേക്കുള്ള യാത്ര പ്രോജക്റ്റ്‌ സൈറ്റിലേക്ക്‌ മാത്രം, അതു പോലും രണ്ട്‌ സെക്യൂരിറ്റി വാഹനങ്ങളുടെ അകമ്പടിയോടെ മാത്രമേ ആകാവൂ എന്ന് നിഷ്കര്‍ഷിച്ചിരിക്കുകയാണ്‌ കമ്പനി അധികൃതര്‍. പിന്നെ ക്യാമ്പിനുള്ളില്‍ തന്നെയാണെന്റെ ഓഫീസ്‌ എന്നതും, ഒരുവിധമെല്ലാ സൗകര്യവും ഉള്ള യൂറോപ്യന്‍ മാതൃകയിലുള്ള ഒരു വലിയ ക്യാമ്പസ് ആണന്നതുമാണ്‌ സെക്യൂരിറ്റി വലയം സൃഷ്ടിക്കുന്ന വീര്‍പ്പുമുട്ടലിലും ആശ്വാസമേകുന്നത്‌.

ഫെബ്രുവരിമാസം ആദ്യ വാരം കുറേയധികം ഫിലിപ്പിനോകളെ തട്ടികൊണ്ട്‌ പോയിരുന്നു. മിക്കവരെയും കമ്പനികള്‍ മോചനദ്രവ്യം നല്‍കിയതിനാല്‍ വിട്ടയക്കപെട്ടുവെങ്കിലും ഫിലിപ്പിനോ ഗവണ്‍മന്റ്‌ നൈജീരിയയിലേക്ക്‌ ആളെ വിടുന്നത്‌ നിര്‍ത്തിവെച്ചിരിക്കുകയാണ്‌. ഇവിടെ നിന്നും അവധിക്ക്‌ പോയിരുന്ന പലരും മലേഷ്യ വഴിയൊക്കെ (ടൂറിസ്റ്റ്‌ ആയി മലേഷ്യയിലേക്ക്‌ പോയിട്ട്‌ അവിടുന്ന് ദുബായ്‌ വഴി) യാണ്‌ തിരികെയെത്തിയത്‌. ഇപ്പോള്‍ ഇവിടുത്തെ ഫിലിപ്പൈന്‍ എംബസിയുടെ കണക്കില്‍ ഇവര്‍ ഇവിടെയില്ല. എന്തിനു ഇത്ര റിസ്ക്‌ എടുത്ത്‌ ഇങ്ങോട്ട്‌ വരുന്നുവെന്ന് ചോദിച്ചാല്‍,അവരുടെ നാട്ടിലെ തൊഴിലില്ലായ്മയുടെ ഭീകരചിത്രം തന്നെയാണെല്ലാവര്‍ക്കും നിവര്‍ത്തികാട്ടാനുള്ളത്‌. ഫെബ്രുവരിയില്‍ തന്നെ രണ്ടാമത്തെ ആഴ്ചയില്‍ ഒരു ഫിലിപ്പിനോ സ്ത്രീയെ തട്ടികൊണ്ട്‌ പോയ സംഭവം, അക്രമികള്‍ സ്ത്രീകളെയും ഒഴിവാക്കില്ലന്ന മുന്നറിയിപ്പു പോലെയായത്‌ മിക്ക കമ്പനി അധികൃതരും ചര്‍ച്ച ചെയ്യുകയും , ഒരു വിധം ഫാമിലിയൊക്കെ തിരികെപോകുവാന്‍ ഇടയാവുകയും ചെയ്തു. സ്ത്രീകളും കുട്ടികളും മിക്കവരും തിരിച്ച്‌ പോയികൊണ്ടിരിക്കുകയാണ്‌. ആ തട്ടികൊണ്ട്‌ പോകപ്പെട്ട സ്ത്രീ കൊല്ലപ്പെട്ടുവെന്നാണ്‌ സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.നല്‍കാമെന്ന് പറഞ്ഞുറപ്പിച്ച മോചനദ്രവ്യം നല്‍കാത്തതുമായ ചില സംഭങ്ങളുടെ തുടര്‍ച്ചയായി ഇവിടെ നിന്നും പ്രാദേശിക എയര്‍പോര്‍ട്ടിലേക്ക്‌ പോകും വഴി ഒരു ലബനോണ്‍ പൗരനെ വെടിവെച്ച്‌ കൊല്ലുകയും മറ്റൊരാളെ മാരകമായി പരുക്കേല്‍പ്പിക്കുകയും ചെയ്തതോടെ തട്ടികൊണ്ട്‌ പോകല്‍ നാടകങ്ങളുടെ ശൈലി തികഞ്ഞ അക്രമത്തിലേക്ക്‌ വഴിമാറുകയാണ്‌.

കഴിഞ്ഞ ആഴ്ചയില്‍ ഇവിടെ തൊട്ടടുത്തുള്ള വര്‍ക്ക്‌ സൈറ്റില്‍ നിന്ന് ഡച്ചുകാരനായ ഒരു ചീഫ്‌ സെക്യൂരിറ്റി ഓഫീസറെ കനത്ത വെടിവെയ്ക്കലിനു ശേഷം കൊണ്ട്‌ പോയ വാര്‍ത്ത ബി.ബി.സി യും മറ്റും റിപ്പോര്‍ട്ട്‌ ചെയ്തത്‌ അല്‍പം ഞെട്ടലോടെയാണ്‌ കേട്ടത്‌. ഏകദേശം ഒരു കിലോമീറ്ററിനടുത്താണ്‌ ഈ സ്ഥലം, എങ്കിലും ഇതുവരെയും ഞാന്‍ ജോലിയെടുക്കുന്ന കമ്പനിയില്‍ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടാകാത്തത്‌ കുറച്ച്‌ ആശ്വാസകരമാണ്‌.

ഈ ഏപ്രില്‍ പകുതിയോടെ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പിനോട്‌ കൂടി അക്രമ സംഭവങ്ങള്‍ കൂടാനാണ്‌ സാധ്യതയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ തന്നെ തുടങ്ങിയ തെരഞ്ഞെടുപ്പ്‌ നടപടിക്രമങ്ങള്‍ പൂര്‍ണ്ണതോതില്‍ പുരോഗമിച്ച്‌ വരുന്നു. 1960 ല്‍ ബ്രിട്ടീഷ്‌ കോളനിവാഴ്ചയില്‍ നിന്നു സ്വതന്ത്രമാവുകയും പിന്നീട്‌ മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട്‌ സമ്പൂര്‍ണ ജനാധിപത്യ രാജ്യമായി നിലവില്‍ വരികയും ചെയ്തെങ്കിലും ജനാധിപത്യ നിലയിലുള്ള ഭരണകൂടങ്ങള്‍ വളരെ ചുരുങ്ങിയ കാലയളവിലേ നൈജീരിയയിലുണ്ടായിട്ടുള്ളൂ എന്നത്‌ കൗതുകകരമാണ്‌.

1966 ജനുവരിയില്‍ ല്‍ ഇബോ വംശജരായ ഒരു സംഘം പട്ടാള ഉദ്യോഗസ്ഥര്‍ ജനറല്‍ ജോണ്‍സണ്‍ അഗുയിയുടെ നേതൃത്വത്തില്‍ സംഘടിക്കുകയും അന്നത്തെ ഭരണതലവനെ വധിച്ച്‌ ഭരണം പിടിച്ചെടുക്കുകയും ചെയ്തതോടെ നൈജീരിയയുടെ പട്ടാള ഭരണ വാഴ്ചയുടെ ചരിത്രവും തുടങ്ങുന്നു. ഇതേ തുടര്‍ന്ന് മറ്റ്‌ പല വംശജരും കലാപമഴിച്ചു വിടുകയും സാധാരണക്കാരായ നിരവധി ഇബോ വംശജര്‍ കൊല്ലപ്പെടുകയുമുണ്ടായി. അതേ വര്‍ഷം ജൂലായ്‌ മാസത്തില്‍ തന്നെ, വടക്കന്‍ മേഖലയിലുള്ള പട്ടാള ഓഫീസര്‍മാര്‍ സഘടിക്കുകയും സായുധകലാപത്തിലൂടെ ജനറല്‍ ജോണ്‍സണെ വധിച്ച്‌ ജനറല്‍ യാകുബ്‌ ഗൊവോണ്‍ പുതിയ മിലിട്ടറി ഭരണം സ്ഥാപിക്കുകയും ചെയ്തു.

അക്കാലത്ത്‌ നാല്‌ മേഖലയായി തിരിച്ചാണ്‌ ഭരണം നടത്തിയിരുന്നത്‌. 1967 ല്‍ ഈ മേഖലകളെ ഭരണസൌകര്യാര്‍ത്ഥം വിഭജിച്ച്‌ 12 സംസ്ഥാനങ്ങളാക്കാന്‍ കേന്ദ്രഭരണകൂടം തീരുമാനിച്ചത്‌ കിഴക്കന്‍ മേഖലയുടെ അധിപനായിരുന്ന കേണല്‍ ചുക്‌ക്‍വേമേക്ക എതിര്‍ക്കുകയും, ഒപ്പം അധീനതയിലുണ്ടായിരുന്ന കിഴക്കന്‍ മേഖലയെ ബിയാഫ്ര എന്ന പേരില്‍ ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇത്‌ ഏകദേശം ഒരു മില്യനിലധികം ആള്‍ക്കാര്‍ കൊല്ലപെടുവാനിടയാക്കിയ, രണ്ടരവര്‍ഷത്തോളം നീണ്ട ആഭ്യന്തരയുദ്ധത്തിനു വഴിമരുന്നിട്ടു.

1970 ല്‍ ബിയാഫ്ര കീഴടങ്ങിയെങ്കിലും, ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ്‌ വാഗ്ദാനം നടത്തി നടത്തി പട്ടാള ഭരണകൂടം തുടര്‍ന്നു കൊണ്ടേയിരുന്നു.ജനറല്‍ ഗൊവോണിന്റെ പിന്‍ഗാമിയായി 1975 ല്‍ അധികാരമേറ്റ ജനറല്‍ മുര്‍ട്ടല റമത്ത്‌ മുഹമ്മദ്‌, 1976ല്‍ കൊല്ലപ്പെട്ടുവെങ്കിലും ചുരുങ്ങിയകാലം കൊണ്ട്‌ വ്യക്തമായ രാഷ്ട്രീയ നിലപാടുകളിലൂടെ ജനങ്ങളുടെ ആരാധ്യപുരുഷനായി തീര്‍ന്നിരുന്നു. സ്വകാര്യവല്‍ക്കരണത്തെകുറിച്ചും , ജനായത്ത ഗവണ്‍മന്റ്‌ വരേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുമെല്ലാം വ്യക്തമായ കാഴ്ചപാടുണ്ടായിരുന്ന റമത്ത്‌ മുഹമ്മദ്‌, സ്വതന്ത്രമായ തിരഞ്ഞെടുപ്പ്‌ നടത്താനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിവെയ്ക്കുകയും ചെയ്തിരുന്നത്‌, പിന്‍ഗാമിയായി വന്ന ലെഫ്റ്റന്റ്‌ ജനറല്‍ ഒബസാന്‍ജോയ്ക്ക്‌ കാര്യങ്ങള്‍ എളുപ്പമാക്കി. 1979 ല്‍ അമേരിക്കന്‍ ഭരണഘടനയുടെ മാതൃകയില്‍ നൈജീരിയന്‍ ഭരണഘടന കൊണ്ടുവരികയും , തുടര്‍ന്ന് രാജ്യം തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുകയും ചെയ്തു.

1979 ഒക്ടോബറില്‍ നൈജീരിയ വീണ്ടും ജനാധിപത്യ ഭരണത്തിലേക്ക്‌ മടങ്ങിയെത്തി. ഷെവു ഷഗാരിയെ ഭരണതലവനായി തിരഞ്ഞെടുത്ത്‌ കൊണ്ട്‌ , രക്തപങ്കിലമായ പട്ടാള ഭരണത്തില്‍ നിന്ന് മോചനം നേടിയ നൈജീരിയ രണ്ടാമതും റിപബ്ലിക്കായി. പക്ഷേ അത്‌ അധികകാലമൊന്നുമുണ്ടായില്ല, വീണ്ടും പട്ടാളം അധികാരം പിടിച്ചെടുത്തു. 1983 ല്‍ ഷെവു ഷഗാരിയുടെ നേതൃത്വത്തില്‍ നടന്ന ഭരണവര്‍ഗ്ഗ തെരഞ്ഞടുപ്പ്‌ അതിക്രമങ്ങളില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപെട്ട ഭരണകൂടത്തെ ജനറല്‍ മുഹമ്മദ്‌ ബുഹാരിയുടെ നേതൃത്വത്തില്‍ പുറത്താക്കുകയായിരുന്നു.കുറേ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കും അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനുമൊക്കെ നേതൃത്വം നല്‍കിയെങ്കിലും രാജ്യം വളരെപെട്ടന്ന് ദാരിദ്ര്യത്തിലേക്ക്‌ കൂപ്പുകുത്തുകയുമുണ്ടായി. അതേ തുടര്‍ന്ന് മറ്റൊരു പട്ടാളമേധാവി ജനറല്‍ ഇബ്രാഹീം ബാബാംഗിട 1985 ല്‍ അധികാരം പിടിച്ചെടുക്കുകയും ഒപ്പം എത്രയും പെട്ടന്ന് തെരഞ്ഞെടുപ്പ്‌ നടത്താമെന്ന് ജനങ്ങള്‍ക്ക്‌ ഉറപ്പു നല്‍കുകയും ചെയ്തു. പക്ഷേ, ആ വാഗദാനം നടപ്പിലാകുവാന്‍ 1993 വരെ നൈജീയന്‍ ജനത കാത്തിരിക്കേണ്ടി വന്നുവെന്ന് മാത്രം.

1993 ജൂണില്‍ നൈജീരിയ പോളിംഗ്‌ ബൂത്തുകളിലെത്തി, സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയിലെ മൊഷൂദ്‌ ആബിയോളയെ 58% വോട്ടുകള്‍ക്ക്‌ തെരഞ്ഞെടുക്കുകയും ചെയ്തു. പക്ഷേ, ഇലക്ഷന്‍ ഫലപ്രഖ്യാപനത്തിന്റെ അന്ന് വൈകിട്ട്‌ ജനറല്‍ ബാബാംഗിട തെരഞ്ഞെടുപ്പ്‌ അസാധുവായതായി പ്രഖ്യാപിച്ചു. ഇതേ തുടര്‍ന്ന് അമേരിക്കന്‍ സഹകരണമൊക്കെ നിര്‍ത്തലാക്കുകയും ആ സമയത്തെ നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും ചെയ്തു. പക്ഷേ പറഞ്ഞ സമയത്ത് അധികാരമൊഴിയുന്നതായി പ്രഖ്യാപിച്ചുകൊണ്ട് , ചീഫ്‌ ഏണസ്റ്റ്‌ ഷൊന്‍കന്റെ നേതൃത്വത്തില്‍ ഒരു ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച്‌ ജനറല്‍ ബാബാംഗിഡെ അധികാരമൊഴിഞ്ഞു.

ആ വര്‍ഷം ആഗസ്റ്റില്‍ പൊതുജന പ്രക്ഷോഭം കൊടുമ്പിരികൊള്ളുകയും, നിരവധിപേര്‍ മരണപെടുകയുമൊക്കെയുണ്ടായതിനെ തുടര്‍ന്ന് മറ്റൊരു പട്ടാള മേധാവി ജനറല്‍ സാനി അബാച്ച വീണ്ടും നൈജീരിയയെ മിലിറ്ററി ഭരണത്തിലേക്ക്‌ നയിച്ചു. 1994 ജൂണില്‍, നേരത്തെ തെരഞ്ഞെടുപ്പില്‍ വിജയിച്ച മൊഷൂദ്‌ ആബിയോള സ്വയം രാഷ്ട്ര തലവനായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അറസ്റ്റ്‌ ചെയ്യപെടുകയും ഫെഡറല്‍ ഹൈക്കോടതി കുറ്റക്കാരനെന്ന് കണ്ട്‌ ആജീവനാന്ത ജയില്‍ശിക്ഷ വിധിക്കുകയും ചെയ്തു.

1995 ഒക്ടോബറില്‍ ജനറല്‍ സാനി അബാച്ച രാഷ്ട്രത്തോടായി ചെയ്ത പ്രസംഗത്തില്‍,ഭരണ നവീകരണപ്രക്രിയ തുടരുന്നതിലേക്ക്‌ മൂന്ന് വര്‍ഷത്തെ സാവകാശം ഉന്നയിക്കുകയും സ്വതന്ത്രമായ ജനകീയ ഭരണമാറ്റം വാഗ്ദാനം നല്‍കുകയും ചെയ്തു. ആ വര്‍ഷം തന്നെ നവംബറില്‍ ഒന്‍പത്‌ രാഷ്ട്രീയ തടവുകാരെ തൂക്കികൊന്നതിനെ തുടര്‍ന്ന് കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങളില്‍ നിന്ന് നൈജീരിയ പുറത്താക്കപ്പെട്ടു.

ജയിലടയ്ക്കപ്പെട്ട ആബിയോളയുടെ ഭാര്യയെ 1996 ല്‍ ലാഗോസില്‍ വാഹനത്തിനുള്ളില്‍ വെടിയേറ്റ്‌ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തി.1998ല്‍ ജനറല്‍ അബാച്ചയുടെ നിര്‍ദ്ദേശപ്രകാരം നിരവധി രാഷ്ട്രീയ തടവുകാരെ വിട്ടയച്ചതായി ഗവണ്‍മന്റ്‌ അവകാശപ്പെട്ടു. തൊട്ടടുത്ത മാസം, ജൂണ്‍ എട്ടിന്‌ ജനറല്‍ അബാച്ചയെ സ്വവസതിയില്‍ മരണമടഞ്ഞ നിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ തൊട്ടടുത്ത അനുയായി മേജര്‍ ജനറല്‍ അബ്ദുല്‍സലാം അബൂബക്കര്‍ അധികാരമേറ്റെടുത്തു. ആ മാസം പട്ടാളഭരണത്തിനെതിരെ ജനകീയകലാപം പൊട്ടിപുറപ്പെടുകയും ജൂലായ്‌ മൂന്നിനു രാജ്യത്തെ മൊഷൂദ്‌ ആബിയോള ഉള്‍പ്പെടെയുള്ളരാഷ്ട്രീയ തടവുകാരെയെല്ലാം വിട്ടയക്കുവാന്‍ ഗവണ്‍മന്റ്‌ സന്നദ്ധത കാണിക്കുകയും ചെയ്തു. ഇതിനു അക്കാലത്തെ അമേരിക്കന്‍ ഭരണകൂടത്തിന്റെ ഇടപെടലും നിര്‍ദ്ദേശവുമുണ്ടായിരുന്നുവെന്നാണ്‌ പറയപ്പെടുന്നത്‌.

പക്ഷേ, ജൂലായ് മൂന്നിനു ജയില്‍ വിമോചിതനായ മൊഷൂദ്‌ ആബിയോള ജൂലായ്‌ 7നു അമേരിക്കന്‍ പ്രതിനിധികളുമായി സംസാരിച്ച്‌ കൊണ്ടിരിക്കേ ഹൃദയ സ്തംഭനം മൂലം (ജയിലില്‍ വെച്ച്‌ നല്‍കിയ സ്ലോ പോയിസണ്‍ മൂലമാണെന്നാണ്‌ ഇപ്പോഴും ജനം വിശ്വസിച്ചിരിക്കുന്നത്‌) മരണമടഞ്ഞു.
ജൂലായ്‌ 20 നു ടെലിവിഷനിലൂടെ രാഷ്ട്രത്തിനു നല്‍കിയ പ്രസംഗത്തില്‍ 1999 ആദ്യം ഇലക്ഷന്‍ നടത്തുമെന്നും 1999 മെയ്‌ 29 നു തന്നെ പുതിയ ജനകീയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും മേജര്‍ ജനറല്‍ അബൂബക്കര്‍ ഉറപ്പു കൊടുത്തു.

1998 ഡിസംബറില്‍ പ്രാദേശിക തെരഞ്ഞെടുപ്പുകളും 1999 ജനുവരി യില്‍ സംസ്ഥാന നിയമസഭകളിലേക്കും തുടര്‍ന്ന് ഫെഡറല്‍ കൗണ്‍സിലുകളിലേക്കും പ്രസിഡന്റ്‌ സ്ഥാനത്തേക്കുമൊക്കെയുള്ള തെരഞ്ഞെടുപ്പുകളോടെ ഫെബ്രുവരിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ആദ്യ ഘട്ട തെരഞ്ഞെടുപ്പുകള്‍ക്ക്‌ വിരുദ്ധമായി അവസാന ഘട്ട നടപടികളില്‍ വ്യാപകമായ അഴിമതിയും ക്രമക്കേടുകളുമൊക്കെ ആരോപിക്കപ്പെടുകയും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പുതിയ ഭരണത്തലവനെ പ്രഖ്യാപിക്കുവാന്‍ രണ്ട്‌ ദിവസം വൈകേണ്ടതായും വന്നു. എങ്കിലും 1976 ല്‍ പട്ടാളഭരണാധികാരിയായിരിക്കുകയും, തുടര്‍ന്ന് 1979 ല്‍ ജനാധിപത്യം പുനസ്ഥാപിച്ച്‌ അധികാര കൈമാറ്റം നടത്തുകയും ചെയ്ത ജനറല്‍ ഒബസാന്‍ജോയുടെ നേതൃത്വം ജനകീയ വിധിയിലൂടെ 15 വര്‍ഷത്തോളം നീണ്ട പട്ടാളഭരണത്തിനു അറുതിവരുത്തുന്ന ചരിത്രവിജയം നേടി. 1995 ല്‍ സാനി അബാച്ചയുടെ ഭരണകാലത്ത്‌ ജയിലിലടയ്ക്കപെടുകയും 1998 ല്‍ ജനറല്‍ അബൂബക്കര്‍ മോചനം നല്‍കുകയും ചെയ്ത രാഷ്ട്രീയ തടവുകാരിലൊരാളുമായിരുന്നു ജനറല്‍ ഒബസാന്‍ജോ യെന്നതും ശ്രദ്ധേയമാണ്.

ജനറല്‍ ഒബസാന്‍‍ജോയെയും അദ്ദേഹത്തിന്‍റെ പീപ്പിള്‍സ്‌ ഡമോക്രാറ്റിക്‌ പാര്‍ട്ടിയെയും 2003 ല്‍ നടന്ന തെരെഞ്ഞെടുപ്പിലും ജനം അംഗീകരിച്ചു. അന്ന് പ്രമുഖ എതിരാളിയായിരുന്നതും ഒരു മുന്‍ പട്ടാള ഭരണാധികാരിയാണ്‌- 1984- 85 ല്‍ അധികാരത്തിലുണ്ടായിരുന്ന ജനറല്‍ മുഹമ്മദ്‌ ബുഹാരി.

2007 ല്‍ കാലാവധി പൂര്‍ത്തിയാക്കപ്പെടുകയും രണ്ടുപ്രാവശ്യത്തിലധികം തുടര്‍ച്ചയായി ഭരണം കൈയ്യാളാന്‍ ഭരണഘടന അനുവദിക്കാത്തതും കാരണം ഒരു പ്രാവശ്യം കൂടി അധികാരത്തിലിരിക്കാനുള്ള ജനറല്‍ ഒബസാന്‍ജോയുടെ ആശയം, ഭരണഘടനാ ഭേദഗതിയായി അവതരിപ്പിക്കപ്പെട്ടുവെങ്കിലും ഇക്കഴിഞ്ഞ 2006 മെയ്‌ മാസത്തില്‍ നൈജീരിയന്‍ സെനറ്റ്‌ തള്ളികളഞ്ഞത്‌ വീണ്ടും ഒരു തെരഞ്ഞെടുപ്പ്‌ കോലാഹലമുയര്‍ത്തുകയാണ്‌ . അന്ന് ആ ഭേദഗതിയെ എതിര്‍ത്തവരില്‍ പ്രമുഖനായ വൈസ്പ്രസിഡന്റ്‌ അറ്റിക്കു അബുബക്കറിന്റെ സ്ഥാനാര്‍ത്ഥിത്വം നൈജീരിയന്‍ സ്വതന്ത്ര ദേശീയ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തള്ളികളഞ്ഞതും അദ്ദേഹമത്‌ കോടതിയില്‍ ചോദ്യം ചെയ്യുന്നതും വന്‍ മാദ്ധ്യമ ചര്‍ച്ചകള്‍ക്ക്‌ വഴിവെച്ചിരിക്കുന്നു.

ശക്തമായ പുതിയ നേതൃത്വം ഉയര്‍ന്ന് വരാത്ത പക്ഷം വീണ്ടും ഒരു മിലിട്ടറി ഭരണം വന്നേക്കുമോ എന്നുള്ള ആശങ്കകള്‍ക്കിടയിലും നൈജീരിയന്‍ ജനത പോളിംഗ്‌ ബൂത്തുകളിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ്‌. ഇപ്പോഴുള്ള സമയപട്ടികയനുസരിച്ച്‌ ഈ വരുന്ന ഏപ്രില്‍ 14നു സംസ്ഥാന നിയമസഭാ ഇലക്ഷനുകളും, ഏപ്രില്‍ 21 നു ദേശീയ കൗണ്‍സിലിലേക്കും പ്രസിഡന്റ്‌ പദവിയിലേക്കുമുള്ള തെരഞ്ഞെടുപ്പും നടത്തുന്നതിനുള്ള ശ്രമത്തില്‍ ഗവണ്‍മന്റ്‌ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്‌ പോകുന്നുണ്ട്‌.

ഇതുമായി ബന്ധപ്പെട്ടും അല്ലാതെയും ഏവരും പ്രതീക്ഷിക്കുന്ന അക്രമങ്ങള്‍ നേരിടാന്‍ വന്‍ സന്നാഹമൊരുക്കുന്നു എന്നൊക്കെ കേള്‍ക്കുന്നുണ്ട്‌. പെട്ടന്ന് ഒഴിഞ്ഞ്‌ പോകേണ്ടി വന്നാലുള്ള സാധ്യതകള്‍ കണക്കിലെടുത്ത്‌ ഒട്ടു മിക്ക വിദേശ കമ്പനികളും മുന്നൊരുക്കങ്ങള്‍ നടത്തുന്നു. അത്തരമൊരു ഒഴിപ്പിക്കലൊന്നും ഇല്ലാതിരിക്കുകയാണെങ്കില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ്‌ വിശേഷങ്ങളുമായി ഉടന്‍ തന്നെ നിനക്കെഴുതാം.

അവിടുത്തെ വിശേഷങ്ങള്‍ മറുപടിയില്‍ പ്രതീക്ഷിച്ച്‌ കൊണ്ട്‌ തല്‍ക്കാലം നിര്‍ത്തുന്നു.
സ്നേഹപൂര്‍വ്വം
- അലിഫ്‌



ഈ വാഹനത്തിനു തൊട്ടുപിന്നാലെ.... (ഒരു യാത്ര, മൊബൈല്‍ ക്യാമറയില്‍)

കുറിപ്പ്: ഈ ലേഖനത്തില്‍ ചേര്‍ത്തിരിക്കുന്ന ചരിത്ര, രാഷ്ട്രീയ ഭരണപരമായ വിവരങ്ങള്‍ക്ക് Nigeria Politics- An overview (kingsley chriss) എന്ന പുസ്തകത്തോടും ഇലക്ഷന്‍ ഗൈഡ് ,വിക്കി പീഡിയ മുതലായ വെബ് സൈറ്റുകളൊടും പ്രാദേശിക ആനുകാലിക പ്രസിദ്ധീകരണങ്ങളോടും കടപ്പാട്.