സാധാരണ അവധി ദിനങ്ങളേക്കാൾ കൂടുതൽ പ്രഖ്യാപിത അവധി ദിനങ്ങളുള്ള രാജ്യമാണ് നൈജീരിയ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് ഏതെങ്കിലും പബ്ലിക് അവധി ദിനം ഞായറാഴ്ച ആയിപ്പോയി എന്നിരിക്കട്ടെ, തിങ്കളാഴ്ചയും പറ്റുമെങ്കിൽ ചൊവ്വാഴ്ചയും പ്രഖ്യാപിത അവധി ആയിരിക്കും. ഇനി ഗവണ്മെന്റ് അവധി ദിനം കൂടിയായ ശനിയാഴ്ച ആണ് അവധിയെങ്കിലും തിങ്കളാഴ്ച അവധി ആയിരിക്കും; മിക്കവാറും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആരും പണിക്കുണ്ടാവില്ല. ഇതിനു പ്രാദേശികമെന്നോ ദേശീയമെന്നോ ഉള്ള പക്ഷാഭേദമൊന്നുമില്ല തന്നെ.
കഴിഞ്ഞ തിങ്കളാഴ്ചമുതൽ തുടങ്ങി ശക്തി പ്രാപിച്ചു വന്ന ഇന്ധന വിലകയറ്റ സമരത്തിനും ശനിയും ഞായറും അവധി പ്രഖ്യാപിച്ചു കളഞ്ഞു യൂണിയനും സർക്കാരും ചേർന്ന്. 'Re-Stock' എന്നൊരു പ്രയോഗവും; അതായത് സമരക്കാർക്കും അല്ലാത്തവർക്കും നിത്യജീവിതത്തിനുള്ള സാധന സാമഗ്രികൾ വാങ്ങി 'സ്റ്റോക്ക്' ചെയ്യാണുള്ള ഒരു ഇടവേള. ഇത്ര ജനകീയമായൊരു സമരം മറ്റെവിടെ കാണാനാകും എന്നാണു ചിന്തിക്കുന്നതെങ്കിൽ തെറ്റി; ശനിയും ഞായറും ഒരു പണിയും ചെയ്യാതിരിക്കുന്നത് ഇവിടുത്തുകാരുടെ ശീലമാണ്, അതിനി ഒരു സമരം കൊണ്ടൊന്നും മാറാൻ പോകുന്നില്ല.
പലരും കരുതിയത് പോലെ, രണ്ട് ദിവസത്തെ അവധിയിലൂടെ സമരത്തിന്റെ ആവേശം കുറയുമെന്നാണ്, എവിടെ, ഇന്ന് മുതൽ പൂർവ്വാധികം ശക്തിയോടെ സമരം തുടരുകയാണത്രേ. കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ചർച്ചകളൊക്കെ പരാജയപ്പെട്ടു; പക്ഷേ പ്രസിഡന്റിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ച് മാസ്സ് റാലികളും പൊതുയോഗങ്ങളും മറ്റും ഒഴിവാക്കാൻ തൊഴിലാളി യൂണിയനുകൾ തയ്യാറായിട്ടുണ്ട്. ഇത്തരത്തിലുള്ള പൊതുജന പ്രക്ഷോഭ പരിപാടികൾ തീവ്രവാദികളും മറ്റും 'ഹൈ ജാക്ക് ' ചെയ്തേക്കാമെന്ന മുന്നറിയിപ്പ് യൂണിയനുകൾ സ്വീകരിക്കുകയാണുണ്ടായത്; ഇത് തീർച്ചയായും പ്രശംസനീയമായൊരു തീരുമാനം തന്നെയാണ്. അതു പോലെ തന്നെ പൂർണ്ണമായ 'ഓയിൽ ഷട്ട് ഡൗൺ' ൽ നിന്നും ആ മേഖലയിലെ തൊഴിലാളികളും താത്കാലികമായി പിന്മാറിയിരിക്കുകയാണ്.
രണ്ട് ദിനം സമരം നിറുത്തിവച്ചതിലൂടെ ആശ്വാസമായത് രാജ്യത്തിന്റെ പലഭാഗങ്ങളിൽ കുടുങ്ങി പോയ യാത്രക്കാർക്കാണ്; വിദേശികളും സ്വദേശികളുമുൾപ്പെടെ നിരവധിപേർ സ്വന്ത സ്ഥലങ്ങളിലേക്ക് എത്തിപെടാനായി. വിമാനത്താവളങ്ങളും മറ്റും സാധാരണ നിലയിൽ ( യാത്രക്കാരുടെ തിരക്ക് ഉണ്ടായെങ്കിലും) പ്രവർത്തിച്ചത് അനേകം പേർക്ക് ആശ്വാസമായി.
ഇന്ന് വീണ്ട് 'ക്ലോസ്ഡ് ഡോർ' ചർച്ചകൾ നടക്കുകയാണ്; മിക്കവാറും ഇന്ന് തന്നെ സമരത്തിനു തിരശീല വീഴുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്; എല്ലാഭാഗത്ത് നിന്നും ഗവണ്മെന്റിനു മേൽ സമ്മർദ്ദം ഉണ്ടാകുന്നതും യൂണിയനുകൾ കടുംപിടുത്തങ്ങൾ ഒഴിവാക്കി സമരത്തെ ജനകീയമാക്കാൻ ശ്രമിക്കുന്നതും മറ്റും അതിനുള്ള തെളിവായിട്ടാണ് അവലോകനം ചെയ്യപെടുന്നത്.
Showing posts with label സാമൂഹികം. Show all posts
Showing posts with label സാമൂഹികം. Show all posts
Monday, January 16, 2012
Subscribe to:
Posts (Atom)

