ശക്തമായ തൊഴിലാളി സമരത്തിന്റെ തുടക്കം കുറിച്ചിരിക്കുകയാണിന്ന് നൈജീരിയ ഒട്ടാകെ. ഇന്ധന വിലയിൽ നൽകിയിരുന്ന ഗവണ്മെന്റ് സബ്സിഡി പിൻവലിക്കലിനെ തുടർന്നുണ്ടായ ഭീമമായ വിലവർദ്ധനയാണ് പ്രധാനമായും ഇത്തരമൊരു സമരപരിപാടിക്ക് തുടക്കം കുറിക്കാൻ എൻ.എൽ.സി (NLC - Nigerian Labour Congress) , റ്റി. യു. സി (TUC - Trade Union Congress) തുടങ്ങിയ തൊഴിലാളി സംഘടനകളെ പ്രേരിപ്പിച്ചിരിക്കുന്നത്. ഡീസൽ വില 65 നൈറയിൽ (Naira - Nigerian Currency )നിന്ന് കുത്തനെ 141 ലേക്കു (ചില പ്രദേശങ്ങളിൽ 200 നു മുകളിലേക്കും) വർദ്ധിച്ചിരിക്കുന്നത് കുറച്ചൊന്നുമല്ല ഇവിടുത്തെ നിത്യജീവിതത്തെ ബാധിക്കാൻ പോകുന്നത്; പ്രത്യേകിച്ച് താഴ്ന്ന വരുമാനക്കാരായ സാധാരണ ജോലിക്കാർക്കിടയിൽ.
നിരവധി ചർച്ചകൾക്ക് ഗവണ്മെന്റ് കളമൊരുക്കിയെങ്കിലും ഇന്ന് തുടക്കം കുറിച്ചിരിക്കുന്ന സമരപരിപാടികളെ തടയാൻ കഴിഞ്ഞിട്ടില്ല. ലോക പെട്രോളിയം കയറ്റുമതിയിൽ ഏഴാം സ്ഥാനത്തുള്ള നൈജീരിയ പക്ഷേ താഴേ തട്ടിലുള്ള സാധാരണക്കാർക്ക് എന്ത് നൽകുന്നു എന്ന് പുറം ലോകത്തെ അറിയിക്കാനുള്ള പുറപ്പാട് കൂടിയായാണ് ഈ സമരത്തെ ഇപ്പോൾ കാണുന്നത്. പ്രധാനയിടങ്ങളിലെല്ലാം പ്രതിഷേധ പരിപാടികളും കൂറ്റൻ ജാഥകളും സംഘടിപ്പിച്ച് കൊണ്ടാണ് ആദ്യം ദിനം തുടങ്ങിയിരിക്കുന്നത് തന്നെ; പലയിടത്തും അക്രമ സംഭവങ്ങളുണ്ടായതായും ടി.വി റിപ്പോർട്ടുകൾ വന്നു കൊണ്ടിരിക്കുന്നു.
മിക്ക വിമാനത്താവളങ്ങളും അടച്ചുകഴിഞ്ഞു; പല ഇന്റർനാഷണൽ വിമാനകമ്പനികളും ഇന്നലെ തന്നെ യാത്ര ക്യാൻസൽ ചെയ്ത് തുടങ്ങിയിരുന്നു. പ്രാദേശിക റോഡുകളൊക്കെ ഒഴിഞ്ഞ് കിടക്കുകയാണ് ; ചരക്ക് ഗതാഗതവും സ്തംഭിച്ചിരിക്കുന്നു. വാഹനങ്ങൾ ഓടുന്നതിനെ സമരക്കാർ തടയുന്നില്ലെങ്കിലും മിക്കവരും വീടുകളിൽ തന്നെ കഴിഞ്ഞ് കൂടുന്നതായാണ് അറിയുന്നത്.
ഇന്ന് മിക്ക വിദേശ കമ്പനികളും ജീവനക്കാർക്ക് അവധി നൽകിയിരിക്കുകയാണ്; അടിയന്തിര വിഭാഗങ്ങൾ ഒഴികെ മറ്റൊന്നും ഞങ്ങളുടെ കമ്പനിയും പ്രവർത്തിപ്പിക്കുന്നില്ല. എല്ലാ വിദേശ ജീവനക്കാർക്കും ഇനി ഒരു അറിയിപ്പുണ്ടാകും വരെ ക്യാമ്പ് വിട്ട് പോകാൻ അനുവാദമില്ല. സെക്യൂരിറ്റി പ്രശ്നങ്ങൾ കാരണം ഇന്ന് ജോലിക്ക് ഹാജരായ സ്വദേശികളായ ജീവനക്കാരെയും തിരികെ വീടുകളിലേക്ക് മടക്കി അയച്ചു കഴിഞ്ഞു.
Showing posts with label സമരം. Show all posts
Showing posts with label സമരം. Show all posts
Monday, January 09, 2012
Subscribe to:
Posts (Atom)

