Tuesday, March 31, 2015

നൈജീരിയ രാഷ്ട്രീയത്തിലെ പുതുയുഗം ..!

 


തുടര്‍ച്ചയായി മൂന്ന്‍ തവണ മത്സരിച്ച് തോറ്റ ശേഷവും പഴയ പട്ടാളക്കാരന്റെ വീറും വാശിയും ചോരാതെ നാലാം തവണയും മത്സരിച്ച് ഭരണ വര്‍ഗ്ഗത്തിന്റെ പക്കല്‍ നിന്ന് അധികാരം പിടിച്ച് വാങ്ങി ചരിത്രം കുറിച്ചിരിക്കുന്ന മുഹമ്മദ്‌ ബുഹാരിയുടെ വിജയത്തിന് പ്രത്യേകതകളേറെയുണ്ട്.
1983 ഡിസംബര്‍  31 ന് പ്രസിടന്റ്റ്  ഷേഹു ഷഹാരിയുടെ ജനാധിപത്യ ഭരണ സംവിധാനത്തെ   തകര്‍ത്ത പട്ടാള അട്ടിമറിയിലെ പ്രധാനിയായി അറിയപ്പെട്ട മേജര്‍ ജനറല്‍ ബുഹാരി തുടര്‍ന്ന്‍ 1984-85 കാലം നൈജീരിയയുടെ ഭരണ സാരഥ്യം ഏറ്റെടുത്തു. വളരെ കര്‍ക്കശക്കാരനായ പട്ടാളക്കാരനും ഭരണാധികാരിയുമായി അറിയപ്പെട്ട ഇദ്ദേഹം പക്ഷെ മനുഷ്യാവകാശ ധ്വംസകന്‍ എന്ന പേര് ദോഷവും ചുരുങ്ങിയ കാലം കൊണ്ട് നേടി.

മേജര്‍ ജനറല്‍ മുഹമ്മദു ബുഹാരി-പഴയ ചിത്രം

സ്വതവേ മടിയന്മാരും വൃത്തിയില്ലാതെ നടക്കുന്നവരുമായ സാമാന്യ ജനത്തിനെപോലും വിരട്ടി വരച്ച വരയില്‍ നിര്‍ത്തിയ കാലമായിരുന്നത്രേ അത്. ബസ് സ്റ്റോപ്പിലും മറ്റും ക്യൂ സംവിധാനം കൊണ്ടു വരികയും ലംഘിക്കുന്നവരെ പട്ടാള മുറയില്‍ തന്നെ കൈകാര്യം ചെയ്യാനും മുതിര്‍ന്നു. അച്ചടക്കം പാലിക്കാത്ത ഗവണ്മെന്റ് ഉദ്യോഗസ്ഥരെ 'തവളച്ചാട്ടം' തന്നെ ചാടിപ്പിക്കുന്ന  തരം  നടപടികളും (War Against Indiscipline -WAI) മറ്റും നാനാതുറയിലുള്ള ജനങ്ങള്‍ക്കും ആലോരസമാകുകയും അതെ സമയം സ്വന്തം പാളയത്തില്‍ നിന്ന് തന്നെയുള്ള പടയൊരുക്കം നേരിടേണ്ടി വരികയും ചെയ്തു. തുടര്‍ന്ന്‍ 27 ആഗസ്റ്റ്‌ 1985 ഇല്‍ നടന്ന വിമത പട്ടാള അട്ടിമറിയിലൂടെ സ്ഥാനഭ്രംശനാക്കപ്പെട്ടു.

2003 ലെ പ്രസിഡന്റ്ഷ്യല്‍ ഇലക്ഷന്‍ മുതല്‍ തുടര്‍ച്ചയായി 3 തവണ പ്രധാന സ്ഥാനാര്‍ത്ഥിയായി (2007, 2011) ഭരണത്തിലുള്ള പാര്‍ട്ടിയുമായി മത്സരിച്ച് പരാജയമടഞ്ഞു. ഇപ്പോള്‍ 72 ആം വയസ്സിലും ചുറുചുറുക്കോടെയും അച്ചടക്കത്തോടെയും ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയെ തന്നെ തറപറ്റിച്ച് അധികാര വഴികളിലേക്ക്  ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ തിരികെ എത്തുമ്പോള്‍ തെരഞ്ഞെടുത്ത് വിട്ട ജനത്തിന് തന്നെ ആശങ്കകള്‍ ഉണ്ട്; പ്രധാനം പഴയ പട്ടാളക്കാരന്റെ കാര്‍ക്കശ്യം ഇപ്പോഴും ഒളിഞ്ഞിരിക്കുന്നുണ്ടാവുമോ എന്നത് തന്നെയാണ്! മറ്റൊന്ന് അഴിമതിയും കെടുകാര്യസ്ഥതയും തുടച്ച് മാറ്റാന്‍ എ.പി.സി. യുടെ ചൂലിന് ശക്തിയുണ്ടാകുമോ എന്നതും. ഈ ചൂലിലെ പല ഈര്‍ക്കിലുകള്‍ക്കും നേരത്തെ തന്നെയുള്ള അഴിമതിയുടെ അയവും വഴക്കവും തിരിച്ചറിഞ്ഞ് കര്‍ശന നിലപാടുകളിലൂടെ എണ്ണയും ധാതുദ്രവ്യങ്ങളും മറ്റ് പ്രകൃതിദത്ത വിഭവങ്ങളും കൊണ്ട് ഏറെ സമ്പന്നമായ നൈജീരിയയെ ഒരു പുതുയുഗത്തിലേക്ക് നയിക്കുവാന്‍ മുഹമ്മദ്‌ ബുഹാരിയെന്ന നായകന് സാധിക്കുമോയെന്നാവും വരും ദിവസങ്ങളില്‍ ലോകം ഉറ്റ് നോക്കുന്നത്;
അതുപോലെ ബോക്കോ ഹറമിന്റെ വധശ്രമത്തില്‍ നിന്ന്  ഒരുതവണ രക്ഷപെട്ടിട്ടുള്ളയാള്‍ കൂടിയായ ഇദ്ദേഹം ഏതു തരത്തിലാവും വിധ്വംസക ശക്തികള്‍ക്കെതിരെ പടയൊരുക്കം നടത്തുക എന്നതിലും.




Photographs courtesy - Internet web sites.

No comments:

Post a Comment