Saturday, April 28, 2007

നൈജീരിയ തെരഞ്ഞെടുപ്പ്‌-2

പ്രിയപ്പെട്ട കൗച്ചു,
നിനക്ക്‌ സുഖം തന്നെയല്ലേ, ഇപ്പോള്‍ നിന്റെ കത്തുകള്‍ക്കും കനം കുറവ്‌..തിരക്കിലാവുമല്ലേ? ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല..തിരക്കോട്‌ തിരക്ക്‌..! ഒപ്പം, തെരഞ്ഞെടുപ്പിന്റെ പേരില്‍ ഈ മാസം നഷ്ടമായ ജോലിദിവസങ്ങളുടെ കുറവു തീര്‍ക്കല്‍ തത്രപ്പാടിലും.

പ്രതീക്ഷിച്ച പോലെ വന്‍ അക്രമങ്ങള്‍ ഒന്നുമുണ്ടായില്ലെങ്കിലും, തോക്കിന്റെയും സ്ഫോടനങ്ങളുടെയും നിഴലില്‍ തന്നെയാണ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ പ്രക്രിയ അവസാനിച്ചത്‌. ഒപ്പം നൈജീരിയന്‍ ഭരണചരിത്രത്തിലെ സുപ്രധാന സംഭവം കൂടിയായിമാറി ഈ തെരഞ്ഞെടുപ്പ്‌. നൈജീരിയയുടെ സ്വാതന്ത്ര്യാനന്തര 47 വര്‍ഷത്തെ ഭരണകൂട ചരിത്രത്തിലെ നാഴികകല്ലായി മാറിയ ഈ തെരഞ്ഞെടുപ്പിലൂടെ, ആദ്യമായി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട്‌ അധികാരത്തിലേറിയ ഒരു ഗവണ്‍മന്റ്‌, മറ്റൊരു തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനു അധികാരം കൈമാറുകയാണ്‌. ഇതുവരെയും ഒന്നുകില്‍ ജനഹിതത്തിനെതിയായി പട്ടാളം അധികാരം കൈയ്യടക്കുകയോ, പട്ടാളഭരണത്തില്‍ പൊറുതിമുട്ടി ജനങ്ങള്‍ തെരുവിലിറങ്ങുമ്പോള്‍ താല്‍ക്കാലികമായ തെരഞ്ഞെടുപ്പ്‌ പ്രഹസനത്തിലൂടെ അധികാരകൈമാറ്റം നടത്തുകയോ ഒക്കെയാണ്‌ ഉണ്ടായിട്ടുള്ളത്‌. എന്നു കരുതി, ഈ തെരഞ്ഞെടുപ്പ്‌ പ്രഹസനമല്ലാതായിരുന്നു എന്നും കരുതുക വയ്യ.

ഏപ്രില്‍ 16നു സുപ്രീം കോടതിയുടെ അനുകൂല വിധി നേടിയെടുത്ത, ഇപ്പോഴത്തെ ഗവണ്മെന്റില്‍ വൈസ്‌പ്രസിഡന്റ്‌ ആയിരിക്കുകയും, എന്നാല്‍ ഗവണ്മെന്റുമായി ഇടഞ്ഞ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുവാന്‍ തീരുമാനിക്കുകയും, അഴിമതി അന്വേഷണം നേരിടുന്നു എന്ന പേരില്‍ ഇലക്ഷന്‍ കമ്മീഷന്‍ , നോമിനേഷന്‍ തള്ളികളയുകയും ചെയ്ത അറ്റിക്കു അബൂബക്കറിന്റെ സ്ഥാനാര്‍ത്ഥിത്വം, ഈ തെരഞ്ഞെടുപ്പിനെ വല്ലാതെ ബാധിച്ചു എന്നുതന്നെ കരുതാം.

മുന്‍നിശ്ചയിച്ച ദിനപട്ടിക പ്രകാരം ഏപ്രില്‍ 21നു തന്നെ തെരഞ്ഞെടുപ്പ്‌ നടത്തുവാന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിക്കുകയും ചെയ്തു. അവസാന നിമിഷം ലക്ഷകണക്കിനു ബാലറ്റ്‌ പേപ്പറുകളില്‍ പുതിയ ഒരു സ്ഥാനാര്‍ത്ഥിയെകൂടി ഉള്‍കൊള്ളിക്കേണ്ടതിന്റെ സാങ്കേതികപ്രശ്നങ്ങള്‍, ബാലറ്റ്‌ പേപ്പര്‍, പെട്ടികള്‍ തുടങ്ങിയവ പോളിംഗ്‌ സ്റ്റേഷനുകളിലെത്തിക്കുവാന്‍ നേരിട്ട കാലതാമസം, ബാലറ്റ്‌ പേപ്പറുകളിലെ തുടര്‍ച്ചയായ സീരിയല്‍ നമ്പറുകളില്‍ അപാകത കണ്ടത്തിയതിനെ തുടര്‍ന്നുണ്ടായ പോളിംഗ്‌ മരവിപ്പിക്കല്‍, തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പ്‌ കുറ്റമറ്റരീതിയിലായിരുന്നില്ല എന്നാണ്‌ യൂറോപ്യന്‍യൂണിയന്‍ നിരീക്ഷകരും അന്താരാഷ്ട്ര മാദ്ധ്യമങ്ങളും റിപ്പോര്‍ട്ട്‌ ചെയ്തത്‌.

ഇതിനിടയില്‍ തീവ്രവാദികള്‍ പോളിംഗ്‌ ദിവസം രാവിലെ ഇലക്ഷന്‍ കമ്മീഷന്‍ ഓഫിസിനു നേരെ ട്രക്ക്‌ ബോബിംഗ്‌ ലക്ഷ്യമിട്ടത്‌ , നേരിയവ്യത്യാസത്തില്‍ ആളപായം ഒന്നുമില്ലാതെ ഒഴിവായി. അക്രമങ്ങളില്‍ രണ്ട്‌ ഡസനിലധികം ആള്‍ക്കാര്‍ കൊല്ലപ്പെട്ടുവെങ്കിലും, ഇവിടുത്തെ സാധാരണ അക്രമങ്ങള്‍ വച്ച്‌ നോക്കുമ്പോള്‍, ഇത്‌ വളരെ കുറവാണ്‌ എന്നാണ്‌ നാട്ടുകാര്‍ തന്നെ പറയുന്നതും ആശ്വസിക്കുന്നതും. ചില പോലീസ്‌ സ്റ്റേഷന്‍ അക്രമങ്ങളും മറ്റും, ഞാന്‍ താമസിക്കുന്നപ്രദേശത്ത്‌ ഭീതി ജനിപ്പിച്ചിരുന്നു.

ഇലക്ഷന്‍ സജ്ജീകരണങ്ങളും, പോളിംഗ്‌ നടക്കുന്നതുമൊക്കെ മിക്ക പ്രാദേശിക ടെലിവിഷന്‍ ചാനലുകളും ലൈവ്‌ ആയി കാണിച്ചിരുന്നത്‌ കൗതുകകരമായിതോന്നി. തുറസ്സായ സ്ഥലത്തും, മാര്‍ക്കറ്റിലും, മരത്തണലിലുമൊക്കെയായിരുന്നു മിക്ക പോളിംഗ്‌ ബൂത്തുകളും. നാട്ടിലെ പോലെ കടുത്ത സെക്യൂരിറ്റി ബന്തവസ്സ്‌ ഒന്നുമില്ലാതെ ആര്‍ക്കും കാണാവുന്നപോലെ സജ്ജികരിച്ചിരിക്കുന്നത്‌ എനിക്ക്‌ കൗതുകകരമായി തോന്നിയത്‌ ഒരു പക്ഷേ നാട്ടില്‍ മൂന്ന് തവണ തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിയില്‍ പ്രിസൈഡിംഗ്‌ ആപ്പീസര്‍ ആയി പോയത്‌ കൊണ്ടാവാം. (ഹോ, എന്തൊരു പെടാപ്പാടായിരുന്നു, എങ്കിലും നല്ല രസവുമായിരുന്നു എന്നോര്‍ക്കുന്നു.) ഇവിടെ ബാലറ്റ്‌ ബോക്സ്‌ എന്ന് പറയുന്നത്‌ പെട്ടി പോലിരിക്കുന്ന സുതാര്യമായ ഒരു പോളിത്തീന്‍ സഞ്ചി, സിബ്ബ്‌ ഒക്കെയുള്ളത്‌ ആണ്‌.വോട്ട്‌ രേഖപ്പെടുത്തിയ ബാലറ്റ്‌ പേപ്പര്‍ പെട്ടിയില്‍(സഞ്ചിയില്‍..!!) നിക്ഷേപിച്ചിരിക്കുന്നത്‌, മടക്ക്‌ ഒക്കെ നിവര്‍ന്ന് , ഒരുവിധമൊക്കെ പെട്ടിപൊട്ടിക്കാതെ തന്നെ എണ്ണാം എന്ന നിലയിലും. ( പിറ്റേന്ന് നടന്ന് ഫ്രഞ്ച്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിലും സുതാര്യമായ അക്രിലിക്‌ പെട്ടികള്‍ ഉപയോഗിക്കുന്നത്‌ ടി.വി.യില്‍ കണ്ടു, പക്ഷേ അവര്‍ വോട്ട്‌ രേഖപ്പെടുത്തിയ ബാലറ്റ്‌ ഒരു കവറില്‍ തിരുകിയാണ്‌ പെട്ടിയില്‍ ഇടുന്നത്‌.എന്തായാലും നമ്മുടെ നാട്ടിലെ ഇരുമ്പ്‌ പെട്ടിയുടെ ഭാരവും, ഇലക്ട്രോണി വോട്ടിംഗ്‌ മെഷീനിന്റെ പ്രായോഗികതയും ഒക്കെ ഓര്‍ത്തുപോയി..!!)

വോട്ട്‌ എണ്ണല്‍ അതിലും രസമാണ്‌. പോളിംഗ്‌ കഴിയുന്ന (അവിടെ തന്നെയാണെന്ന് തോന്നുന്നു) പിന്നെ കാത്തിരിപ്പ്‌ ഒന്നുമില്ല..എല്ലാം തറയിലോ, അല്ലെങ്കില്‍ കിട്ടുന്ന സ്ഥലത്ത്‌ തട്ടിയിട്ട്‌ ആകെ വിരകി ഒരു എണ്ണലാണ്‌. രാത്രിയില്‍ അരണ്ട വെളിച്ചത്തില്‍ (മിക്കയിടത്തും മെഴുകുതിരിയോ, റാന്തലോ ആണ്‌ കണ്ടത്‌. തങ്ങളുടെ ക്യാമറ ലൈറ്റ്‌ ഉപയോഗിച്ച്‌, വോട്ട്‌ എണ്ണിതിട്ടപെടുത്തുന്നത്‌ സി.എന്‍.എന്‍ കാണിച്ചിരുന്നു) എണ്ണുന്ന വോട്ടുകളുടെ നിജസ്ഥിതി നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ. ഈ തെരഞ്ഞടുപ്പ്‌ നടപടിയില്‍, ആകെ നമ്മുടെ നാട്ടിലേതുമായി സാമ്യം തോന്നിയത്‌ പൊതുജനം, പൊരിവെയിലത്ത്‌ ക്യൂ നില്‍ക്കുന്നത്‌ മാത്രമാണെന്ന് തോന്നുന്നു..!!

പ്രതിപക്ഷ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലും 70% ത്തിലധികം വോട്ടുകള്‍ക്ക്‌ ഭരണകൂട പാര്‍ട്ടിയായ പി.ഡി.പി.യുടെ സ്ഥാനാര്‍ത്ഥി ഉമാറു യാര്‍ ദുവ തെരഞ്ഞെടുക്കപെട്ടതായി നൈജീരിയന്‍ ഇലക്ഷന്‍ കമ്മീഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. 1951 ല്‍ കറ്റ്‌സിന എന്ന പ്രവിശ്യയില്‍ ജനിച്ച ഉമാറു യാര്‍ദുവ കഴിഞ്ഞ 7 വര്‍ഷമായി കറ്റ്‌സിന സംസ്ഥാനത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ഗവര്‍ണര്‍ പദവി വഹിക്കുന്ന ആളാണ്‌.

നൈജീരിയയുടെ ആദ്യ റിപ്പബ്ലിക്കന്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന പിതാവിന്റെയും, ഇപ്പോഴത്തെ പ്രസിഡന്റ്‌ ജനറല്‍ ഒബസാഞ്ചോയുടെ പഴയ പട്ടാളഭരണകൂടത്തിലെ ഉറ്റ അനുയായി ആയിരുന്ന സഹോദരന്റെയും (ഇദ്ദേഹം പിന്നീട്‌ പട്ടാളഭരാധികാരി സാനി അബാച്ചയ്ക്കെതിരെയുണ്ടായ അട്ടിമറി-വധശ്രമ ആരോപണത്തില്‍ ഒബസാഞ്ചോയോടൊപ്പം ജയില്‍ ശിക്ഷയ്ക്ക്‌ വിധേയനാവുകയും ചെയ്തു) പാത പിന്തുടര്‍ന്ന് സജീവ രാഷ്ട്രീയത്തിലേക്ക്‌ എത്തിയ , കടുത്ത കമ്യൂണിസ്റ്റ്‌ അനുഭാവിയായിരുന്ന യാര്‍ദുവ സഹോദരന്റെ മുതലാളിത്വ അനുഭാവ രാഷ്ട്രീയത്തോട്‌ എതിര്‍പ്പ്‌ പ്രകടിപ്പിച്ച്‌ ശ്രദ്ധനേടിയിരുന്നു. പക്ഷേ, പിന്നീട്‌ വളരെ പെട്ടന്ന് തന്നെ പ്രസിഡന്റ്‌ ഒബസാഞ്ചോയുടെ വലം കൈയ്യാവുകയും, അധികാരമുന്നണിയിലെ പ്രമുഖസ്ഥാനത്തുള്ള പി.ഡി.പി.യിലേക്ക്‌ എത്തുകയും ചെയ്തു. സ്ഥാനമൊഴിയുന്ന ഒബസാഞ്ചോയുടെ പ്രത്യേക നോമിനേഷനിലാണ്‌, യാര്‍ദുവ ഈ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നത്‌ തന്നെ. ഇക്കഴിഞ്ഞ കാലയളവില്‍, നൈജീരിയയില്‍ അഴിമതി അന്വേഷണം നേരിടാത്ത ചുരുക്കം ചില സംസ്ഥാന ഗവര്‍ണ്ണര്‍ മാരില്‍ ഒരാളാണ്‌ കറ്റ്‌സിനയുടെ ഈ ഭരണാധികാരിയെന്നതും, കറ്റ്‌സിനയുടെ വികസനത്തിലും പദ്ധതി വിഹിത ചെലവുകളിലും വ്യക്തതയും, സുതാര്യവുമായ രീതി പിന്തുടര്‍ന്നിരുന്നതും പുതിയ പ്രസിഡന്റിനു ജനങ്ങളുടെ ഇടയില്‍ ഒരു ക്ലീന്‍ ഇമേജ്‌ സൃഷ്ടിച്ചിട്ടുണ്ട്‌, അത്‌ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു.

തെരഞ്ഞെടുപ്പ്‌ നടപടിക്രമങ്ങളില്‍ ഉണ്ടായ അനാസ്ഥയും , സ്വജന പക്ഷപാതവും, അക്രമവുമൊക്കെ ചോദ്യം ചെയ്ത്‌ പരാജിതരായവരിലെ പ്രമുഖര്‍ മുന്‍ മേജര്‍ ജനറല്‍ മുഹമ്മദ്‌ ബുഹാരി, അറ്റിക്കു അബൂബക്കര്‍ തുടങ്ങിയവര്‍ നിയമനടപടികളിലേക്ക്‌ നീങ്ങുമ്പോഴും, ജനങ്ങളോട്‌ അവരുടേതായ രീതിയില്‍ പ്രതികരിക്കുവാന്‍ ആവശ്യപ്പെടുമ്പോഴും അങ്ങിങ്ങായി അക്രമസംഭവങ്ങള്‍ തുടരുമ്പോഴും, നൈജീരിയന്‍ ജനത കാത്തിരിക്കുകയാണ്‌, മെയ്‌ 29 നു ഉമാറു യാര്‍ദുവയുടെ നേതൃത്വം നൈജീരിയയുടെ ഭരണകൂടചരിത്രത്തിലെ സുപ്രധാനമായ സ്ഥാനാരോഹണം നടത്തുന്നത്‌.

ഒപ്പം ഞാനും കാത്തിരിക്കുന്നു, ഇനി ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലേക്ക്‌ അവധിക്ക്‌ പോകാം. തെരഞ്ഞെടുപ്പ്‌ കാരണം, ഈ മാസത്തില്‍ യാത്ര അനുവദിച്ചിരുന്നില്ല. മെയ്‌ മാസം എന്തായാലും കുട്ടികളോടൊപ്പം നാട്ടില്‍, അവര്‍ക്കും അവധിയാണല്ലോ. ഞാന്‍ ഇവിടെ നിന്നും തിരിക്കും മുന്‍പ്‌ ഫോണ്‍ ചെയ്യാമെന്ന ഉറപ്പോടെ
തല്‍ക്കാലം നിര്‍ത്തുന്നു
ആശംസകളോടെ

അലിഫ്‌

6 comments:

  1. ..ഇലക്ഷന്‍ സജ്ജീകരണങ്ങളും, പോളിംഗ്‌ നടക്കുന്നതുമൊക്കെ മിക്ക പ്രാദേശിക ടെലിവിഷന്‍ ചാനലുകളും ലൈവ്‌ ആയി കാണിച്ചിരുന്നത്‌ കൗതുകകരമായിതോന്നി. തുറസ്സായ സ്ഥലത്തും, മാര്‍ക്കറ്റിലും, മരത്തണലിലുമൊക്കെയായിരുന്നു മിക്ക പോളിംഗ്‌ ബൂത്തുകളും. നാട്ടിലെ പോലെ കടുത്ത സെക്യൂരിറ്റി ബന്തവസ്സ്‌ ഒന്നുമില്ലാതെ ആര്‍ക്കും കാണാവുന്നപോലെ സജ്ജികരിച്ചിരിക്കുന്നത്‌ എനിക്ക്‌ കൗതുകകരമായി തോന്നിയത്‌ ഒരു പക്ഷേ നാട്ടില്‍ മൂന്ന് തവണ തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിയില്‍ പ്രിസൈഡിംഗ്‌ ആപ്പീസര്‍ ആയി പോയത്‌ കൊണ്ടാവാം. (ഹോ, എന്തൊരു പെടാപ്പാടായിരുന്നു, എങ്കിലും നല്ല രസവുമായിരുന്നു എന്നോര്‍ക്കുന്നു.) ഇവിടെ ബാലറ്റ്‌ ബോക്സ്‌ എന്ന് പറയുന്നത്‌ പെട്ടി പോലിരിക്കുന്ന സുതാര്യമായ ഒരു പോളിത്തീന്‍ സഞ്ചി, സിബ്ബ്‌ ഒക്കെയുള്ളത്‌ ആണ്‌.വോട്ട്‌ രേഖപ്പെടുത്തിയ ബാലറ്റ്‌ പേപ്പര്‍ പെട്ടിയില്‍(സഞ്ചിയില്‍..!!) നിക്ഷേപിച്ചിരിക്കുന്നത്‌, മടക്ക്‌ ഒക്കെ നിവര്‍ന്ന് , ഒരുവിധമൊക്കെ പെട്ടിപൊട്ടിക്കാതെ തന്നെ എണ്ണാം എന്ന നിലയിലും. ( പിറ്റേന്ന് നടന്ന് ഫ്രഞ്ച്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിലും സുതാര്യമായ അക്രിലിക്‌ പെട്ടികള്‍ ഉപയോഗിക്കുന്നത്‌ ടി.വി.യില്‍ കണ്ടു, പക്ഷേ അവര്‍ വോട്ട്‌ രേഖപ്പെടുത്തിയ ബാലറ്റ്‌ ഒരു കവറില്‍ തിരുകിയാണ്‌ പെട്ടിയില്‍ ഇടുന്നത്‌.എന്തായാലും നമ്മുടെ നാട്ടിലെ ഇരുമ്പ്‌ പെട്ടിയുടെ ഭാരവും, ഇലക്ട്രോണി വോട്ടിംഗ്‌ മെഷീനിന്റെ പ്രായോഗികതയും ഒക്കെ ഓര്‍ത്തുപോയി..!!)..

    നൈജീരിയയില്‍ ഏപ്രില്‍ 21 നു നടന്ന പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിന്റെയും, ഫലപ്രഖ്യാപനത്തിന്റെയും ഒക്കെ പശ്ചാത്തലത്തില്‍ ഒരു കുറിപ്പ്‌, നൈജീരിയ വിശേഷങ്ങളില്‍

    ReplyDelete
  2. അപ്പൊ ആലിഫ്ക്കാ നാട്ടിലേക്ക്.. വരുവാ അല്ലേ...
    അതോചുമ്മാതെ എഴുതിയതാണോ?
    പോസ്റ്റ് വായിച്ചു.. കേള്‍ക്കാത്ത വിശേഷങ്ങള്‍ ഒക്കെ ആവുമ്പോള്‍ വായിക്കാന്‍ ഒരു നല്ല രസം ഉണ്ട്...
    :)

    ReplyDelete
  3. അലിഫ് മാഷേ
    ഒരു രാജ്യത്തിന്റെ ചരിത്രമാണ് ഈ എഴുതിയിടുന്നത്.എത്ര അഭിനന്ദിച്ചാലും തീരില്ല ഈ രീതിയും വിഷയവും.അങ്ങയുടെ കാഴ്ചപ്പാടും.
    ഇവിടെ ചിലപ്പൊ നൈജീരിയായിലെ വിശേഷങ്ങള്‍ പത്രത്തിലും ടീവിയിലുമൊക്കെ കാണിയ്ക്കുമ്പോള്‍ നമ്മുടേ അലിഫ് മാഷ് അവിടേയാണല്ലെന്നോര്‍ക്കും.
    യാത്രയ്ക്ക് ആശംസകള്‍:)

    ReplyDelete
  4. സാജന്‍; വെറുതയല്ലിഷ്ടാ..നാട്ടിപോകുന്നത്‌ കാര്യമായിട്ട്‌ തന്നെ എഴുതിയതാണ്‌. (അപ്പോള്‍ ബാക്കിയൊക്കെ വെറുതെയാണോ എന്നല്ലേ...ഹ..ഹ..) മെയ്‌ 4 നു തിരിക്കും.

    അമ്പി; നന്ദി, നൈജീരിയ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ എന്നെ ഓര്‍ക്കുന്നതിനും.
    പിന്നെ നൈജീരിയ മടുത്തു, ഇനി നാട്ടിലേക്ക്‌. മടുപ്പിനു പ്രധാന കാരണം, ഈ യാത്രയുടെ ഉദ്ദേശം പൂര്‍ണ്ണതോതില്‍ ആവുന്നില്ല എന്നത്‌ തന്നെ. ഇവിടേക്ക്‌ വരുമ്പോള്‍, ഈ നാട്‌ ചുറ്റികാണാനുള്ള മോഹമായിരുന്നു കൂടുതല്‍, പക്ഷേ, ഇവിടുത്തെ സെക്യൂരിറ്റി നിലപാടുകളും നിയന്ത്രണങ്ങളും അതിനു തീരെയും അനുവദിക്കുന്നില്ല. തീരുമാനിച്ചില്ല, എങ്കിലും ഒരു 90% വും തിരികെ വരുന്നില്ല എന്ന് തന്നെയാണ്‌. എന്നിരുന്നാലും നൈജീരിയ വിശേഷത്തിലെ അവസാന പോസ്റ്റ്‌ അല്ല ഇത്‌..ഹ..ഹ.. ഇവിടുന്ന് വിട്ടിട്ട്‌ വേണം വേറെ ചിലത്‌ കൂടെ എഴുതാന്‍..(സസ്‌പെന്‍സ്‌ ഇരിക്കട്ടെ..!)

    ReplyDelete
  5. "ഈ തെരഞ്ഞടുപ്പ്‌ നടപടിയില്‍, ആകെ നമ്മുടെ നാട്ടിലേതുമായി സാമ്യം തോന്നിയത്‌ പൊതുജനം, പൊരിവെയിലത്ത്‌ ക്യൂ നില്‍ക്കുന്നത്‌ മാത്രമാണെന്ന് തോന്നുന്നു..!!

    മാഷേ ഇതുവരെ ഞാന്‍ കമന്റൊന്നും ഇട്ടിട്ടില്ലെങ്കിലും എല്ലാ കത്തുകളും വായിച്ചിരുന്നു. ഇതും നന്നായി. ശുഭയാത്ര.

    ReplyDelete
  6. ഒഹ്, അപ്പൊ നൈജീരിയയില്‍ നിന്ന് പോവുകയാണൊ? നല്ല വിശേഷങ്ങള്‍ ആലിഫിക്ക. തിരഞ്ഞെടുപ്പ് പ്രഹസന്നങ്ങളും ഒക്കെ...മ്മ്...
    ബാക്കിയും കൂടി എഴുതണേ. നന്നായിരിക്കുന്നു.

    ReplyDelete